ന്യൂയോർക്ക് : ബഹിരാകാശത്ത് കുടുങ്ങിയ ഇന്ത്യൻ വംശജയും ബഹിരാകാശ സഞ്ചാരിയുമായ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിൻ്റെയും മടക്കയാത്ര സംബന്ധിച്ച ഒരുക്കങ്ങൾ തുടങ്ങി നാസ. 2025 ഫെബ്രുവരിയോടെ ഇരുവരെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ സാധിക്കുമെന്നാണ്  നാസ വ്യക്തമാക്കുന്നത്.

2025 ഫെബ്രുവരിയിൽ സ്പേസ് എക്‌സിൻ്റെ ക്രൂ ഡ്രാഗണിൽ ഇരുവരെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് നാസ നൽകുന്ന ഏറ്റവും പുതിയ വിവരം. 

സ്‌പേസ് എക്‌സ് ക്രൂ-9 മിഷൻ ക്രൂ അംഗങ്ങളായ , കമാൻഡർ നിക്ക് ഹേഗ്, ബഹിരാകാശയാത്രികൻ അലക്‌സാണ്ടർ ഗോർബുനോവ്, മിഷൻ സ്‌പെഷ്യലിസ്റ്റ് എന്നിവരും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഏതെങ്കിലും അസുഖങ്ങൾ ബാധിക്കാതിരിക്കാൻ ക്വാറൻ്റൈനിൽ തുടരും.

നാസയുടെ അഭിപ്രായത്തിൽ, ഹേഗും ഗോർബുനോവും സെപ്റ്റംബർ 20-ന് ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെൻ്ററിൽ എത്തും, അവിടെ വിക്ഷേപണം വരെ നീൽ എ. ആംസ്ട്രോങ് ഓപ്പറേഷൻസ് ആൻഡ് ചെക്ക്ഔട്ട് ബിൽഡിംഗിൽ ക്വാറൻ്റൈനിൽ തുടരും.

എട്ട് ദിവസം നീണ്ട ദൗത്യത്തിനായി ജൂണ്‍ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം വിക്ഷേപിച്ചത്. മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ വിക്ഷേപണമായിരുന്നു അത്. എന്നാല്‍ പേടകത്തിനുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും കാരണം സുനിതയ്ക്കും വില്‍മോറിനും  ബഹിരാകാശ നിലയത്തില്‍ കഴിയേണ്ടി വരികയായിരുന്നു.