നീണ്ട ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിനു ശേഷം ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ യാത്രിക സുനിത വില്യംസും സഹയാത്രികനായ ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങിയെത്തുകയാണ്. സ്പേസ് എക്സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകത്തിലാണ് ഇവരുടെ മടക്കം. ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ 10:35 ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) നിന്ന് പേടകം വേർപെട്ടു. മാർച്ച് 19 ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 3:27 ന് പേടകം ഭൂമിയിൽ പതിക്കും.
ഡ്രാഗൺ പേടകത്തിന്റെ മടക്കയാത്രയുടെ ഓരോ ഘട്ടവും നാസയും സ്പേസ് എക്സും കൃത്യമായി നിരീക്ഷിച്ചു വരികയാണ്. പേടകത്തിന്റെയും രക്ഷാപ്രവർത്തന സംഘത്തിന്റെയും സന്നദ്ധത ഉറപ്പാക്കിയതിന് ശേഷമാണ് മടക്കയാത്ര ആരംഭിച്ചത്. കാലാവസ്ഥയും സമുദ്രത്തിലെ സാഹചര്യങ്ങളും അനുകൂലമായതിനാലാണ് ഈ സമയക്രമം നിശ്ചയിച്ചത്. നൽകിയിട്ടുള്ള ഏകദേശ സമയക്രമം അനുസരിച്ച്, മാർച്ച് 18 ന് രാവിലെ 08:15 ന് പേടകത്തിന്റെ വാതിൽ അടച്ചു.
തുടർന്ന് രാവിലെ 10:35 ന് പേടകം സുരക്ഷിതമായി വേർപെട്ടു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ഡീഓർബിറ്റ് ബേൺ ബുധനാഴ്ച പുലർച്ചെ 02:41 ന് നടക്കും. ഒടുവിൽ, പുലർച്ചെ 03:27 ന് പേടകം കടലിൽ സ്പ്ലാഷ്ഡൗൺ ചെയ്യും. ഇതിന് ശേഷം, ഭൂമിയിലേക്കുള്ള മടക്കത്തെക്കുറിച്ചുള്ള ഔദ്യോഗിക വാർത്താസമ്മേളനം രാവിലെ അഞ്ചിന് നടക്കും. കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് ലാൻഡിംഗ് സ്ഥലത്ത് ചെറിയ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെന്നും നാസ അറിയിച്ചിട്ടുണ്ട്.
സുനിത വില്യംസ് ഈ യാത്രയിൽ നിരവധി റെക്കോർഡുകളാണ് സ്വന്തമാക്കിയത്. 2025 മാർച്ച് 19 ന് ഭൂമിയിൽ തിരിച്ചെത്തുമ്പോൾ അവർ ബഹിരാകാശത്ത് ആകെ 286 ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കും. ഇതോടെ ഒരു യാത്രയിൽ ഏറ്റവും കൂടുതൽ കാലം ബഹിരാകാശ നിലയത്തിൽ ചിലവഴിച്ച മൂന്നാമത്തെ വനിത എന്ന നേട്ടം അവർക്ക് സ്വന്തമാകും. ഈ പട്ടികയിൽ 328 ദിവസങ്ങളുമായി ക്രിസ്റ്റീന കോച്ച് ഒന്നാം സ്ഥാനത്തും 289 ദിവസങ്ങളുമായി പെഗ്ഗി വിറ്റ്സൺ രണ്ടാം സ്ഥാനത്തും ഉണ്ട്. ബഹിരാകാശ നിലയത്തിൽ ഒറ്റത്തവണ ഏറ്റവും കൂടുതൽ ദിവസം (371) ചിലവഴിച്ചത് ഫ്രാങ്ക് റൂബിയോ എന്ന ബഹിരാകാശ യാത്രികനാണ്.
എന്നാൽ, മൊത്തത്തിൽ ഏറ്റവും കൂടുതൽ ദിവസം ബഹിരാകാശത്ത് ചിലവഴിച്ചതിന്റെ റെക്കോർഡ് (675 ദിവസം) പെഗ്ഗി വിറ്റ്സണിനാണ്. ബഹിരാകാശ നടത്തത്തിലും സുനിത വില്യംസ് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്നതിന്റെ റെക്കോർഡ് സൂസൻ ഹെൽംസിനും ജെയിംസ് വോസിനുമാണെങ്കിലും, ഏറ്റവും കൂടുതൽ തവണ ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോർഡ് സുനിത വില്യംസിനാണ്. അവർ ഇതുവരെ ഒമ്പത് തവണ ബഹിരാകാശ നടത്തം നടത്തിയിട്ടുണ്ട്. ഇതിലൂടെ 62 മണിക്കൂറും 6 മിനിറ്റും അവർ ബഹിരാകാശത്ത് ചിലവഴിച്ചിട്ടുണ്ട്.
സ്പേസ് എക്സിന്റെ ഡ്രാഗൺ കാപ്സ്യൂൾ ഇപ്പോൾ ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെട്ട് ഭൂമിയിലേക്കുള്ള 17 മണിക്കൂർ യാത്രയിലാണ്. ഈ യാത്ര സുനിതയ്ക്കും സഹയാത്രികർക്കും ഒട്ടും എളുപ്പമായിരിക്കില്ല. ബഹിരാകാശത്ത് നിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പേടകം അതിവേഗത്തിൽ പ്രവേശിക്കുമ്പോൾ ഏകദേശം 1600 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. എന്നാൽ, ഡ്രാഗൺ കാപ്സ്യൂളിലെ ഹീറ്റ് ഷീൽഡ് യാത്രികരെ ഈ ചൂടിൽ നിന്ന് സംരക്ഷിക്കും.
ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ പേടകത്തിന്റെ വേഗത കുറയ്ക്കാൻ തുടങ്ങും. ഈ സമയം യാത്രികർക്ക് ഭൂമിയിലെ ഗുരുത്വാകർഷണത്തേക്കാൾ നാല് മടങ്ങ് അധികം ഗുരുത്വാകർഷണ ബലം അനുഭവപ്പെടും. തുടർന്ന്, നാല് വലിയ പാരച്യൂട്ടുകൾ തുറക്കുകയും പേടകത്തിന് ഒരു ചെറിയ കുലുക്കം അനുഭവപ്പെടുകയും ചെയ്യും. ഈ പാരച്യൂട്ടുകളാണ് പേടകത്തെ സാവധാനം കടലിലേക്ക് ഇറക്കുന്നത്.
സുനിത വില്യംസിനും ബുച്ച് വിൽമോറിനും പുറമെ നാസയുടെ ബഹിരാകാശ യാത്രികനായ നിക്ക് ഹേഗും റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ ബഹിരാകാശ യാത്രികനായ അലക്സാണ്ടർ ഗോർബൂനോവും ഈ യാത്രയിൽ പങ്കുചേരുന്നുണ്ട്.