കാനഡയില്‍ നിന്നും നാടുകടത്തല്‍ ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ പുതിയ ഫെഡറല്‍ നയത്തിനെതിരെ നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥി ബിരുദധാരികള്‍ പ്രതിഷേധവുമായി രംഗത്ത്.

70,000-ലധികം വിദ്യാര്‍ത്ഥി ബിരുദധാരികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയാണ് വിദേശ വിദ്യാര്‍ത്ഥികളെ പരിമിതപ്പെടുത്താന്‍ കാനഡ തീരുമാനിച്ചത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ നിരവധി അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത് തിരിച്ചടിയായത്. കനഡയിലെ പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് പ്രവിശ്യയിലെ നിയമനിര്‍മ്മാണ അസംബ്ലിക്ക് മുന്നില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തടിച്ചുകൂടുകയും പെട്ടെന്നുള്ള നയം മാറ്റത്തില്‍ പ്രതിഷേധിക്കുകയുമായിരുന്നു. ഒന്റാറിയോ, മാനിറ്റോബ, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകളിലും സമാനമായ പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടായി.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാനഡയില്‍ ജനസംഖ്യാ വളര്‍ച്ച അതിവേഗം വര്‍ദ്ധിച്ചതോടെയാണ് ഈ മാറ്റം. ഫെഡറല്‍ ഡാറ്റ പ്രകാരം കാനഡയിലെ കഴിഞ്ഞ വര്‍ഷത്തെ ജനസംഖ്യാ വര്‍ധനയുടെ 97 ശതമാനവും കുടിയേറ്റം മൂലമാണ്. ഇതോടെ, സ്ഥിര താമസ നാമനിര്‍ദ്ദേശങ്ങളുടെ എണ്ണം 25 ശതമാനം കുറയ്ക്കുന്നതിനും പഠന അനുമതികള്‍ പരിമിതപ്പെടുത്തുന്നതിനും വേണ്ടിയാണ് പുതിയ നയങ്ങള്‍ രൂപീകരിച്ചത്.

ഈ വര്‍ഷം അവസാനത്തോടെ വര്‍ക്ക് പെര്‍മിറ്റ് അവസാനിക്കുമ്പോള്‍ ബിരുദധാരികളെ നാടുകടത്താനുള്ള സാധ്യതയുണ്ടെന്ന് വിദ്യാര്‍ത്ഥി അഭിഭാഷക ഗ്രൂപ്പായ നൗജവാന്‍ സപ്പോര്‍ട്ട് നെറ്റ്വര്‍ക്കിന്റെ പ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കി.