ഫ്ലോറിഡ: അച്ഛനെ കൊലപ്പെടുത്തി ഒരു വർഷത്തിനുശേഷം അമ്മയെയും കുത്തിക്കൊന്ന് 17 വയസുകാരൻ. 39 വയസുകാരിയായ അമ്മയെ കോളിൻ ഗ്രിഫിത്ത് കഴുത്തിൽ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. 2023 ഫെബ്രുവരിയിലാണ് 49 വയസുകാരനായ പിതാവിനെ നെഞ്ചിലും തലയിലുമായി വെടിവെച്ച് കൊലപ്പെടുത്തിയത്.
പിതാവ് തന്നെ ഉപദ്രവിച്ചിരുന്നെന്നും സ്വയരക്ഷക്കാണ് വെടിവെച്ചതാണെന്നുമാണ് കുട്ടി പറഞ്ഞിരുന്നത്. എന്നാൽ കുട്ടിയുടെ മൊഴിയെ സാധുകരിക്കുന്ന തെളിവുകൾ ഒന്നും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല.
കുട്ടിയുടെ സ്വഭാവ വൈകല്യത്തിന് കാരണം കുടുംബ പ്രശ്നങ്ങളാണെന്നാണ് സൂചന. 20 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2020 മെയിലാണ് കോളിന്‍റെ മാതാപിതാക്കൾ വിവാഹമോചനം നേടുന്നത്. അമ്മ വർഷങ്ങളായി ഗാർഹിക പീഡനത്തിന് ഇരയായിരുന്നു. വിവാഹമോചനത്തിന് ശേഷം കുട്ടി പിതാവിന്റെ സംരക്ഷണയിലായിരുന്നു.
അച്ഛന്‍റെ കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട കുട്ടിയെ 50,000 ഡോളർ ജാമ്യത്തിൽ അമ്മയുടെ കൂടെ വിട്ടയച്ചിരുന്നു. പിതാവ് കൊല്ലപ്പെട്ട് മാസങ്ങൾക്ക് ശേഷം അമ്മ തന്നെ കൊല്ലുമെന്നും സ്വയം മരിക്കുമെന്നും കുട്ടി ഭീഷണിപ്പെടുത്തിയതായി അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് നടത്തിയ മാനസികാരോഗ്യ പരിശോധനയിൽ കുട്ടിക്ക് വ്യക്തിത്വ വൈകല്യവും പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പി.ടി.എസ്.ഡി) ഉണ്ടെന്നും കണ്ടെത്തിയിരുന്നു.
മാനസികാരോഗ്യ ചികിത്സക്കായി കോളിനെ വീടിനടുത്തുള്ള ജൂപിറ്റർ ഫെസിലിറ്റിയിലാക്കിയിരുന്നു. മാസങ്ങൾക്ക് ശേഷമാണ് കുട്ടി അമ്മയുടെ കൂടെ വീട്ടിലേക്ക് തിരിച്ചെത്തിയത്. തുടർന്ന് 2023 നവംബർ മുതൽ അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നു. പല തവണ കഴുത്തിൽ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.



