ഭാര്യയുടെ കാമുകനായ പൂജാരിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ശ്രീകാന്ത് (31) എന്നയാളാണ് പൂജപ്പുര പോലീസിൻ്റെ പിടിയിലായത്. കരകുളം ക്ഷേത്രത്തിലെ പൂജാരിയായ വിഷ്ണുവിനാണ് (അജിത്ത്) ആക്രമണത്തിൽ പരിക്കേറ്റത്.

വിഷ്ണുവും ശ്രീകാന്തിന്റെ ഭാര്യയും തമ്മിൽ അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറയുന്നു. സ്ഥിരമായി ക്ഷേത്രദർശനം നടത്തിയിരുന്ന യുവതി പൂജാരിയുമായി പ്രണയത്തിലാവുകയായിരുന്നു. പിന്നീട്, യുവതി ഭർത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് വിഷ്ണുവിനോടൊപ്പം താമസം തുടങ്ങി. ഇരുവരും വേട്ടമുക്കിലെ ഒരു വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്.

ഭാര്യയെ തിരികെ വീട്ടിലേക്ക് കൊണ്ടുവരാൻ ശ്രീകാന്ത് പലതവണ ശ്രമിച്ചെങ്കിലും യുവതി തയ്യാറായില്ല. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം 3.30-ഓടെ വിഷ്ണുവിൻ്റെ വാടകവീട്ടിലെത്തിയ ശ്രീകാന്ത് കത്തിയുപയോഗിച്ച് കുത്തുകയായിരുന്നു. ആക്രമണത്തിൽ വിഷ്ണുവിൻ്റെ കഴുത്തിനും മുതുകിനും ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവം നടന്ന ഉടൻ തന്നെ പൂജപ്പുര പോലീസ് സ്ഥലത്തെത്തി ശ്രീകാന്തിനെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുടുംബബന്ധങ്ങളിലെ തകർച്ചയും തുടർന്നുണ്ടായ പ്രതികാരവുമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.