വോട്ടർപ്പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ആദ്യമായി പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഈ വിഷയങ്ങളിൽ മറുപടി പറയേണ്ടത് താനല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷനോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാനും, അല്ലെങ്കിൽ അവർക്ക് കോടതിയെ സമീപിക്കാമെന്നും മാധ്യമങ്ങളോട് സുരേഷ് ഗോപി പറഞ്ഞു.

‘ഇവിടെനിന്ന് കുറച്ച് വാനരന്മാർ ഇറങ്ങിയല്ലോ. ആരോപണം ഉന്നയിച്ച് ഇറങ്ങിയ അവരോട് കോടതിയിൽ പോകാൻ പറയൂ. അക്കരെയായാലും ഇക്കരെയായാലും അവിടെപ്പോയി ചോദിക്കട്ടെ,’ സുരേഷ് ഗോപി ക്ഷുഭിതനായി പ്രതികരിച്ചു. താൻ ഒരു മന്ത്രിയാണ്, തന്റെ ഉത്തരവാദിത്തം കൃത്യമായി നിർവഹിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശക്തൻ തമ്പുരാൻ പ്രതിമയിൽ ഹാരം അണിയിക്കാൻ എത്തിയപ്പോഴാണ് സുരേഷ് ഗോപിയുടെ ഈ പ്രതികരണം. മുൻപ് കെഎസ്ആർടിസി ബസ് ഇടിച്ച് തകർന്ന പ്രതിമ സുരേഷ് ഗോപിയാണ് പുനർനിർമ്മിച്ചത്. ചിങ്ങം ഒന്നിന് ശക്തൻ തമ്പുരാന് ഹാരം അണിയിക്കുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ശക്തൻ തമ്പുരാന്റെ ശക്തി തൃശ്ശൂരിന് തിരിച്ച് ലഭിക്കണമെന്നും അതിനായുള്ള ആദ്യ സമർപ്പണമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ വോട്ടർപ്പട്ടികയിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന് സുരേഷ് ഗോപിക്കെതിരെ നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇതിനോട് അദ്ദേഹം ഇത് വരെ പ്രതികരിച്ചിരുന്നില്ല.