പാരീസ്: പാരീസ് ഒളിമ്പിക്സിൽ മെഡൽ നേടിയ ഏക മലയാളി താരമാണ് ഇന്ത്യയുടെ മുൻ ഹോക്കി ഗോൾക്കീപ്പർ പി.ആർ. ശ്രീജേഷ്. വെങ്കല നേട്ടത്തിന് അർഹമാക്കിയ മത്സരത്തോടെ അന്താരാഷ്ട്ര ഹോക്കിയിൽനിന്ന് വിരമിക്കാനും ശ്രീജേഷിനായി. പാരീസ് ഒളിമ്പിക്സോടെ ഹോക്കിയിൽനിന്ന് വിരമിക്കുമെന്ന് നേരത്തേതന്നെ ശ്രീജേഷ് അറിയിച്ചിരുന്നു. ഇപ്പോൾ പുരുഷ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്തിരിക്കുകയാണ് താരം.

ശ്രീജേഷ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. പാരീസിലെ ഈഫൽ ടവറിന് മുന്നിൽ മുണ്ട് മടക്കിക്കുത്തി, കഴുത്തിൽ വെങ്കല മെഡൽ അണിഞ്ഞ് തനി മലയാളിയായാണ് ശ്രീജേഷിന്റെ നിൽപ്പ്. വെള്ള ഷർട്ടും വെള്ള മുണ്ടുമാണ് ധരിച്ചിരിക്കുന്നത്. എടാ മോനേ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഇതിനകംതന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 

പാരീസ് ഒളിമ്പിക്സിന് ഞായറാഴ്ച സമാപനമാവും. ഇന്ത്യൻ സമയം രാത്രി 12.30-നാണ് സമാപനച്ചടങ്ങുകൾ. സമാപനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ ശ്രീജേഷും മനുഭാക്കറുമാണ് ഇന്ത്യൻ പതാക വഹിക്കുക. ഇതിനായി ശ്രീജേഷ് പാരീസിൽ തുടരുകയാണ്. ഹോക്കി ടീമിലെ മറ്റംഗങ്ങൾ ഇന്ത്യയിൽ മടങ്ങിയെത്തി.