ദേവസ്വം ബോര്‍ഡിന്റെ ജാതി വിവേചനത്തിനെതിരെ എസ് എന്‍ ഡി പി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച്‌ പ്രവേശിച്ചു സമരം നടത്തി. റാന്നി പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലാണ് ഭക്തര്‍ ഷര്‍ട്ട് ധരിച്ച്‌ കയറിയത്. എല്ലാ ക്ഷേത്രങ്ങളിലും ഷര്‍ട്ട് ധരിച്ച്‌ കയറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയത്.

സ്ത്രീകള്‍ മുടി അഴിച്ചിട്ടും പുരുഷന്മാര്‍ ഷര്‍ട്ട്, ബനിയന്‍, കൈലി എന്നിവ ധരിച്ചും ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന ബോര്‍ഡ് ക്ഷേത്രത്തില്‍ തൂക്കിയിട്ടുണ്ട്. ക്ഷേത്രം നിലനില്‍ക്കുന്ന പഞ്ചായത്തായ പെരുനാട്, നാറാണംമൂഴി പഞ്ചായത്തുകള്‍ സമീപ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എസ് എന്‍ ഡി പി ശാഖകളിലെ ഭക്തരാണ് ഷര്‍ട്ടിടാതെ ക്ഷേത്രത്തില്‍ പ്രവേശിച്ചത്. ശബരിമലയില്‍ തിരുവാഭരണം ചാര്‍ത്തി തിരുവാഭരണ ഘോഷയാത്ര മടങ്ങി വരുമ്ബോള്‍ തിരുവാഭരണം വിഗ്രഹത്തില്‍ ചാര്‍ത്തുന്ന ക്ഷേത്രങ്ങളില്‍ ഒന്നു കൂടിയാണ് കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം.
ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്ബോള്‍ മേല്‍ശാന്തി പറഞ്ഞു ഷര്‍ട്ട് ധരിച്ചു കയറരുതെന്ന് എന്നാല്‍ തങ്ങള്‍ സമാധാനപരമായി പ്രാര്‍ത്ഥിക്കാന്‍ എത്തിയതാണെന്നും മറ്റ് പ്രശ്നങ്ങള്‍ ഇല്ലെന്നും ഷര്‍ട്ട് ധരിച്ചു കയറുക എന്നതാണ് തങ്ങളുടെ തീരുമാനമെന്ന് അറിയിച്ചതായും എസ് എന്‍ ഡി പി അംഗംങ്ങള്‍ പറഞ്ഞു. കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ ബാലു എന്ന യുവാവിനെ ക്ഷേത്ര ജോലികളില്‍ നിന്ന് മാറ്റി നിര്‍ത്തി വിവേചനം കാട്ടിയ തന്ത്രിയുടെ പ്രവണതയ്ക്കെതിരെ തങ്ങള്‍ക്ക് പ്രതിഷേധം ഉണ്ടെന്നും ഈ വിഷയം ഉന്നയിച്ചു കൊണ്ടാണ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ചു കയറിയതെന്നും അംഗങ്ങള്‍ പറഞ്ഞു.