സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കള്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു, രണ്ടു പേര്‍ക്ക് പരുക്കേറ്റു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കബീര്‍ നഗറില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നദീം എന്നയാളാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: 

അറസ്റ്റിലായവരില്‍ ഒരാള്‍ നദീമില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. നദീം ഇത് തിരിച്ചു ചോദിച്ചിരുന്നു. ഇതാകാം അക്രമത്തിന് കാരണം. പരുക്കേറ്റ നദീമിന്റെ സുഹൃത്തുക്കളില്‍ ഒരാളുടെ നില ഗുരുതരമാണ്. നദീമിനും സുഹൃത്തുക്കള്‍ക്കും നേരെ പ്രതികള്‍ ഏഴ് റൗണ്ടാണ് വെടിയുതിര്‍ത്തത്.

വെടിയുതിര്‍ക്കുന്ന ശബ്ദം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയതോടെ പ്രതികള്‍ സ്വന്തം സ്‌കൂട്ടര്‍ ഉപേക്ഷിച്ച് നദീമിന്റെ സ്‌കൂട്ടറില്‍ കടന്നുകളയുകയായിരുന്നു. നദീമിന്റെ മൊബൈല്‍ ഫോണും പ്രതികള്‍ കവര്‍ന്നു. ഇവരെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു. 

ജ്യോതി നഗറിലുണ്ടായ മറ്റൊരു വെടിവയ്പ്പിലും അറസ്റ്റിലായവര്‍ ഇതേ പ്രതികള്‍ തന്നെയാണെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമാകണമെങ്കില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടി വരുമെന്നും പൊലീസ് അറിയിച്ചു.