ധാക്ക: സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് രാജിവച്ച് രാജ്യം വിട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കാണാൻ സാധിക്കാത്തതിൽ ​ദുഃഖം പങ്കുവെച്ച് മകൾ സൈമ വാസിദ്. താൻ സ്നേഹിക്കുന്ന തൻ്റെ രാജ്യത്ത് ജീവൻ നഷ്ടപെടുന്നതിൽ ഹൃദയവേദന തോന്നുന്നു. അമ്മ ഇത്രയും ദുഃഖത്തിലും പ്രതിസന്ധിയിലും ആയിരിക്കുന്ന സമയം ആയിട്ടും അമ്മയെ ഒന്ന് കാണാനോ സംസാരിക്കാനോ കഴിയുന്നില്ല, അതിൽ ഹൃദയം തകരുന്ന വേദന തനിക്കുണ്ടെന്നും സൈമ വാസിദ് എക്സിൽ കുറിച്ചു. ബംഗ്ലാദേശിൽ നിന്നും പലായനം ചെയ്ത് ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീന കഴിഞ്ഞ മൂന്ന ദിവസമായി രാജ്യത്ത് തുടരുകയാണ്. നേരത്തെ ഷെയ്ഖ് ഹസീന ലണ്ടനിലേയ്ക്ക് പോകുമെന്ന് വാർത്തകളുണ്ടായിരുന്നു. ബ്രിട്ടീഷ് അധികൃതർ അഭയം തേടിയുള്ള അപേക്ഷ നിരസിച്ചെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

രാജിവച്ച ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടാൻ സൈന്യം നൽകിയത് വെറും 45 മിനിറ്റ് മാത്രമെന്നും റിപ്പോർട്ടുണ്ടായിരുന്നു. അധിക വസ്ത്രങ്ങൾ പോലും എടുക്കാൻ സാധിക്കാതെയാണ് ഹസീനയും സംഘവും രാജ്യം വിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. മിലിട്ടറി ട്രാൻസ്പോർട്ട് ജെറ്റിൽ ആഗസ്റ്റ് അഞ്ചിന് ഇന്ത്യയിലേക്ക് പുറപ്പെട്ട ഹസീന ഡൽഹിക്ക് സമീപമുള്ള ഹിൻഡൺ എയർബേസിലാണ് ഇറങ്ങിയത്. തൻ്റെ സഹോദരിയായ ഷെയ്ഖ് രെഹാന അടുത്ത സഹായികൾക്കുമൊപ്പമാണ് ഹസീന ഇന്ത്യയിലെത്തിയത്.

ഇന്ത്യയുടെ പ്രോട്ടോക്കോൾ ഓഫീസിലെ അംഗങ്ങളാണ് സംഘത്തിനുളള വസ്ത്രവും നിത്യ ഉപയോ​ഗ സാധനങ്ങളും വാങ്ങാൻ സഹായിച്ചതെന്നും വിവരങ്ങളുണ്ട്. പ്രഷോഭം കനത്തതോടെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോലും അതിക്രമിച്ചുകയറിയ ആൾക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെട്ടാണ് സംഘം ഇന്ത്യയിലെത്തിയതെന്ന് ബം​ഗ്ലാദേശ് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.