മെറ്റ് ഗാലയുടെ ഭാഗമാകുന്ന ആദ്യ ഇന്ത്യൻ നടനാണ് ഷാരൂഖ് ഖാൻ. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ കറുപ്പ് നിറത്തിലുള്ള കോട്ടും സിൽക്ക് ഷർട്ടും ട്രൗസേഴ്സും ധരിച്ച് ഷാരൂഖ് എത്തിയതോടെ ആരാധകർ ആവേശത്തിലായി. സബ്യാസാചി ഡിസൈൻ ചെയ്ത ഔട്ട്ഫിറ്റിൽ ഏറെ സ്റ്റൈലിഷായാണ് കിങ് ഖാൻ വന്നത്.
എന്നാൽ അമേരിക്കയിലെ മാധ്യമങ്ങൾ ഷാരൂഖിനെ തിരിച്ചറിഞ്ഞില്ല. മാധ്യമപ്രവർത്തകൻ ഷാരൂഖിനോട് സ്വയം പരിചയപ്പെടുത്താൻ പറഞ്ഞു. ‘ഹായ്, ഞാൻ ഷാരൂഖ് ഖാൻ’ എന്ന് അദ്ദേഹം മറുപടി നൽകി. ഇതോടെ ഡിസൈനറെ കുറിച്ചും ഔട്ട്ഫിറ്റിനെ കുറിച്ചും സംസാരിക്കാൻ മാധ്യമപ്രവർത്തകൻ ഷാരൂഖിനോട് പറഞ്ഞു. സബ്യാസാചിയാണ് ഡിസൈൻ ചെയ്തതെന്ന് മറുപടി നൽകിയ ഷാരൂഖ് ഔട്ട്ഫിറ്റിന് പിന്നിലുള്ള പ്രചോദനത്തെ കുറിച്ചും സംസാരിച്ചു.
ഇതിനുപിന്നാലെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായി. മാധ്യമപ്രവർത്തകർ വീട്ടിൽ പോയി ഗൂഗിളിൽ തിരഞ്ഞാൽ ഷാരൂഖ് എത്രത്തോളം ജനപ്രിയനാണെന്ന് മനസ്സിലാകുമെന്ന് ഒരാൾ റെഡ്ഡിറ്റിൽ കുറിച്ചു. വേണ്ടത്ര കവറേജ് ലഭിച്ചില്ലെന്ന് മറ്റൊരാളും. ഒരുതവണ ആലിയക്കും ഇതേ അനുഭവം നേരിടേണ്ടിവന്നിരുന്നെന്നും റെഡ്ഡിറ്റിൽ ആളുകൾ പറഞ്ഞു.
മെറ്റ് ഗാല വേദിയിൽ വോഗ് മാഗസിനുമായും ഷാരൂഖ് സംസാരിച്ചു. കൂടെ സബ്യാസാചിയുമുണ്ടായിരുന്നു. ഏറെ പരിഭ്രമത്തോടെയാണ് മെറ്റ് ഗാല വേദിയിൽ നിൽക്കുന്നതെന്നും മക്കളുടെ ആഗ്രഹമായിരുന്നു താൻ മെറ്റ് ഗാലയിൽ പങ്കെടുക്കുന്നതെന്നും ഷാരൂഖ് പറഞ്ഞു. സബ്യാസാചി നിർബന്ധിച്ചതിനാലാണ് വന്നതെന്നും ഇത് ചിലപ്പോൾ തന്റെ അവസാനത്തെ മെറ്റ് ഗാല ആയിരിക്കുമെന്നും ഇനി ഇവിടെ വരാൻ സാധ്യതയില്ലെന്നും ഷാരൂഖ് കൂട്ടിച്ചേർത്തു.