കോഴിക്കോട്: പേരാമ്പ്ര വെള്ളിയൂരില്‍ സ്വകാര്യ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചകഴിഞ്ഞ് 2.45 ഓടെയാണ് അപകടമുണ്ടായത്. സ്ത്രീകള്‍ ഉള്‍പ്പെടെ 22 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.

അപകടം നടന്നതിന് പിന്നാലെ ബസ് ഡ്രൈവര്‍ ഇറങ്ങി ഓടി എന്ന് നാട്ടുകാര്‍ പറയുന്നു. മുഖത്ത് പരിക്കേറ്റ ഇയാള്‍ പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടിയതായും സൂചനയുണ്ട്. കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് പോകുന്ന ബസും കോഴിക്കോട്ടേക്ക് വരികയായിരുന്ന ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്‍റെ ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.

ബസ് ഡ്രൈവറുടെ സീറ്റിന് തൊട്ടു പിന്നിലുണ്ടായിരുന്ന ഒരു സ്ത്രീയെയും ടാങ്കര്‍ ലോറി ഡ്രൈവറെയും പേരാമ്പ്രയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തില്‍ ബസിന്‍റെയും ടാങ്കറിന്‍റെയും മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.