നരച്ച താടിയും കൊമ്പന്‍ മീശയുമുള്ള തന്‍റെ ലുക്ക് സുരേഷ് ഗോപി മോഷ്ടിച്ചതെന്ന് നടന്‍ സന്തോഷ്. 95 മുതല്‍ താന്‍ ഉപയോഗിക്കുന്ന വസ്ത്ര ശൈലിയും സുരേഷ് ഗോപി മോഷ്ടിച്ചുവെന്ന് സന്തോഷ് പറഞ്ഞു. കന്നഡ പടത്തിന് വേണ്ടി വച്ച ലുക്കാണിതെന്നും പിന്നീട് അത് മാറ്റിയില്ലെന്നും സന്തോഷ് പറഞ്ഞു. 

‘ഈ താടി ഞാന്‍ വച്ചിട്ട് എട്ട് വര്‍ഷമായി. സുരേഷ് ഗോപിയാണ് ഇത് മോഷ്ടിച്ചത്. ഈ ഡ്രെസിന്‍റെ പാറ്റേണും മോഷ്ടിച്ചത് സുരേഷ് ഗോപിയാണ്. ഞാന്‍ ഇത് 95 മുതല്‍ ഉപയോഗിക്കുന്ന ഡ്രസ് ആണ്. 31 വര്‍ഷമായി. പിന്നെ സുരേഷ് ഗോപി എന്‍റെ സുഹൃത്തും ബന്ധുവുമാണ്. 

കൊറോണക്ക് മുന്‍പ് ഒരു കന്നഡ പടത്തിന് വേണ്ടിയാണ്  ലുക്ക് വച്ചത്. പക്ഷേ അത് പകുതിക്ക് വച്ച് നിന്നുപോയി. പിന്നെ ഈ ലുക്ക് അങ്ങനെ നിലനിര്‍ത്തി. പിന്നെ ഈ ലുക്ക് നന്നായി ചേരുന്നുണ്ടെന്ന് എല്ലാവരും പറഞ്ഞു. ജുബ്ബ ഇട്ടപ്പോഴും ചേരുന്നുണ്ടെന്ന് ആളുകള്‍ പറഞ്ഞു. ഈ പാറ്റേണ്‍ അധികമില്ല. ഒരു കോസ്റ്റ്യൂമര്‍ പണ്ട് ഡിസൈന്‍ ചെയ്ത് തന്നതാണ്. ഇന്ത്യയിലെവിടെ പോയാലും താണെന്‍റെ വേഷം. അത് ആര്‍ക്കുവേണ്ടിയും മാറ്റുന്ന പ്രശ്നമില്ല. എനിക്ക് ഇഷ്ടപ്പെട്ട വേഷമാണ്. എന്നെ അഹങ്കാരി എന്ന് പറഞ്ഞാലും എനിക്ക് വിരോധമൊന്നുമില്ല,’ സന്തോഷ് പറഞ്ഞു. 

മോഹിനിയാട്ടമാണ് പുതുതായി പുറത്തുവന്ന സന്തോഷിന്‍റെ പടം. സൈജു കുറുപ്പ് നായകനായ ചിത്രം മികച്ച പ്രേക്ഷകാഭിപ്രായങ്ങള്‍ നേടിയ ഭരതനാട്യത്തിന്‍റെ രണ്ടാം ഭാഗമാണ്. സുരാജ് വെഞ്ഞാറമൂട്, കലാരഞ്ജിനി, ബേബി ജീന്‍, വിനയ് ഫോര്‍ട്ട്, ജഗദീഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.