ഡര്‍ബന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയതിലൂടെ മലയാളി താരം സഞ്ജു സാംസണ്‍ സ്വന്തമാക്കിയത് ഒന്നും രണ്ടുമല്ല ഒരുപിടി റെക്കോര്‍ഡുകള്‍. രാജ്യാന്തര ടി20യില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നേട്ടമാണ് ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചുറിയിലൂടെ അടിച്ചെടുത്തത്. രാജ്യാന്തര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം താരവുമാണ് സഞ്ജു. ഗുസ്താവോ മക്കെയോണ്‍, റിലീ റൂസോ, ഫില്‍ സാള്‍ട്ട് എന്നിവര്‍ മാത്രമാണ് സഞ്ജുവിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.

ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ 50+ സ്കോറുകള്‍ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന നേട്ടവും സഞ്ജു ഇന്ന് സ്വന്തമാക്കി. എം എസ് ധോണിയെയും റിഷഭ് പന്തിനെയുമാണ് സഞ്ജു ഈ നേട്ടത്തില്‍ ഇന്ന് പിന്നിലാക്കിയത്. ഹൈദരാബാദില്‍ ബംഗ്ലാദേശിനെതിരെ ആദ്യ ടി20 സെഞ്ചുറി നേടി 27 ദിവസങ്ങള്‍ക്ക് ശേഷമാണ് സഞ്ജു തന്‍റെ രണ്ടാം സെഞ്ചുറിയിലെത്തിയത്. ദക്ഷിണാഫ്രിക്കയില്‍ അവസാനം കളിച്ച ഏകദിനത്തലും ഇന്ത്യക്കായി സെഞ്ചുറി നേടിയിരുന്ന സഞ്ജു ദക്ഷിണാഫ്രിക്കൻ മണ്ണിലെ തന്‍റെ തുടര്‍ച്ചയായ രണ്ടാം രാജ്യാന്തര സെഞ്ചുറിയാണ് ഇന്ന് നേടിയത്.

11 പേര്‍ മാത്രമാണ് ടി20 ക്രിക്കറ്റില്‍ ഇതുവരെ ഇന്ത്യക്കായി സെഞ്ചുറി നേടിയിട്ടുള്ളത്. അതില്‍ തന്നെ ഒന്നില്‍ കൂടുതല്‍ സെഞ്ചുറി നേടിയവര്‍ മൂന്ന് പേര്‍ മാത്രമായിരുന്നു. രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും കെ എല്‍ രാഹുലും. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ഇന്ത്യൻ താരമെന്ന നേട്ടവും സഞ്ജു ഇന്ന് അടിച്ചെടുത്തു.

ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ ടി20 സെഞ്ചുറിയാണ് സഞ്ജു ഇന്ന് അടിച്ചെടുത്തത്. 55 പന്തില്‍ സെഞ്ചുറി അടിച്ച സൂര്യകുമാര്‍ യാദവിന്‍റെ റെക്കോര്‍ഡാണ് സഞ്ജു 47 പന്തില്‍ സെഞ്ചുറിയിലെത്തി മെച്ചപ്പെടുത്തിയത്. 2015ല്‍ ഇന്ത്യക്കായി സിംബാബ്‌വെക്കെതിരെ ടി20 ക്രിക്കറ്റില്‍ അരങ്ങേറിയ സഞ്ജു കരിയറിലെ പത്താം വര്‍ഷത്തിലേക്ക് കടക്കുമ്പോഴാണ് ടീമിലെ അനിവാര്യനായി മാറുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ പലപ്പോഴും ടീമില്‍ വന്നും പോയുമിരുന്ന സഞ്ജു ഗംഭീര്‍-സൂര്യകുമാര്‍ യുഗത്തിലാണ് ടീമില്‍ ഓപ്പണര്‍ സ്ഥാനം ഉറപ്പിക്കുന്നത്.