ശീതയുദ്ധകാലത്ത് യുഎസുമായി ഒപ്പിട്ട ഉടമ്പടി പ്രകാരം ഒഴിവാക്കിയിരുന്ന ഇന്റര്‍മീഡിയറ്റ് മിസൈലുകള്‍ വിന്യസിക്കാനൊരുങ്ങി റഷ്യ. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണവ അന്തര്‍വാഹിനികള്‍ റഷ്യന്‍ മേഖലയിലേക്ക് നീങ്ങാന്‍ ഉത്തരവിട്ട പശ്ചാത്തലത്തിലാണ് റഷ്യയും നടപടികള്‍ കടുപ്പിക്കുന്നത്. മധ്യദൂര മിസൈലുകള്‍ക്കും ഭൂഖണ്ഡാന്തര മിസൈലുകള്‍ക്കും ഇടയില്‍ ദൂരപരിധിയുള്ള മിസൈലുകളാണ് ഇന്റര്‍മീഡിയറ്റ് മിസൈലുകള്‍. 

1987 ലെ ഇന്റര്‍മീഡിയറ്റ് റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സ് (ഐഎന്‍എഫ്) ഉടമ്പടി പ്രകാരം വാഷിംഗ്ടണും മോസ്‌കോയും 500 മുതല്‍ 5,500 കിലോമീറ്റര്‍ വരെ ദൂര പരിധിയുള്ള മിസൈലുകള്‍ നിരോധിച്ചിരുന്നു. എന്നാല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2019 ലെ തന്റെ ആദ്യ കാലയളവില്‍ കരാറില്‍ നിന്ന് പിന്മാറി. റഷ്യ കരാര്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു നടപടി. 

റഷ്യയെ ആക്രമണ പരിധിയില്‍ കൊണ്ടുവരുന്ന ദൂരത്ത് അമേരിക്ക മിസൈലുകള്‍ വിന്യസിച്ചില്ലെങ്കില്‍ തങ്ങളും മിസൈലുകള്‍ വിന്യസിക്കില്ലെന്നാണ് റഷ്യ അന്ന് വ്യക്തമാക്കിയിരുന്നത്. സ്വയം ഏര്‍പ്പെടുത്തിയ ഈ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മുമ്പ് നിരോധിച്ച മിസൈലുകള്‍ ഉടന്‍ വിന്യസിക്കുമെന്നും ക്രെംലിന്‍ ചൊവ്വാഴ്ച സൂചന നല്‍കി.

‘ഇക്കാര്യത്തില്‍ റഷ്യക്ക് മേല്‍ ഇനി നിയന്ത്രണങ്ങളൊന്നുമില്ല. റഷ്യ ഇനി ഒരു വിധത്തിലും സ്വയം പരിമിതമായി കണക്കാക്കുന്നില്ല,’ പ്രസിഡന്റ് പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.