തെക്കുകിഴക്കന്‍ ഉക്രെയ്ന്‍ നഗരമായ സപോരിഷിയയില്‍ റഷ്യന്‍ ആക്രമണത്തില്‍ മൂന്ന് പേരടങ്ങുന്ന ഒരു കുടുംബവും രാജ്യത്തിന്റെ വടക്ക്, കിഴക്കന്‍ പ്രദേശങ്ങളില്‍ നാല് പേരും കൊല്ലപ്പെട്ടു. 

സപോരിഷിയ നഗരത്തില്‍ പത്തിലധികം തവണ ആക്രമണമുണ്ടായതായും 14 വയസ്സുള്ള ഒരു പെണ്‍കുട്ടിയും അവളുടെ മാതാപിതാക്കളും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും ഒരു കുഞ്ഞ് ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്കേറ്റതായും സപോരിഷിയ റീജണല്‍ ഗവര്‍ണര്‍ ഇവാന്‍ ഫെഡോറോവ് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. ‘റഷ്യന്‍ ഭീകരത ഉക്രെയ്നിലുടനീളമുള്ള കുടുംബങ്ങളെ നശിപ്പിക്കുന്നത് തുടരുന്നു,’ ഒന്നാം ഉപപ്രധാനമന്ത്രി യൂലിയ സൈ്വരിഡെങ്കോ എക്സില്‍ എഴുതി.

വടക്കുകിഴക്കന്‍ സുമി മേഖലയില്‍ റഷ്യന്‍ സൈന്യം ക്രാസ്‌നോപിലിയ ഗ്രാമത്തില്‍ കുറഞ്ഞത് ആറ് ഗൈഡഡ് ബോംബുകളെങ്കിലും വര്‍ഷിച്ചു. ഈ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

റഷ്യന്‍ സേനയുടെ സ്ഥിരമായ പടിഞ്ഞാറന്‍ മുന്നേറ്റത്തിന്റെ കേന്ദ്രബിന്ദുവായ കിഴക്കന്‍ ഉക്രെയ്‌നിലെ ഡൊണെറ്റ്‌സ്‌ക് മേഖലയില്‍, വെള്ളിയാഴ്ച റഷ്യന്‍ ആക്രമണങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗവര്‍ണര്‍ വാഡിം ഫിലാഷ്‌കിന്‍ പറഞ്ഞു.