മോസ്‌കോ: രാജ്യം നേരിടുന്ന ജനനനിരക്കിലെ കുറവിന് പരിഹാരം കാണാൻ വിചിത്രമായ വഴി നിർദ്ദേശിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. രാജ്യത്ത് സ്ഥിരതയാർന്ന ജനസംഖ്യ നിലനിർത്താൻ ആവശ്യമായ ജനനനിരക്ക് 2.1 ആണ്. എന്നാൽ നിലവിൽ റഷ്യയിൽ ഒരു സ്‌ത്രീയ്‌ക്ക് 1.5 ആണ് നിരക്ക്. യുക്രെയിനുമായി യുദ്ധം തുടങ്ങിയ ശേഷം രാജ്യത്ത് നിന്നും യുദ്ധസേവനത്തിന് താൽപര്യമില്ലാത്ത ഏകദേശം 10 ലക്ഷം പേർ, പ്രധാനമായും യുവാക്കൾ പുറത്തുപോയി. ഇവർ മടങ്ങിവരാത്തത് രാജ്യത്തിന് വലിയ ഭീഷണിയായതോടെയാണ് പുതിയ നയം പ്രഖ്യാപിച്ചത്.

പുതിയ സെക്‌സ് അറ്റ് വർക് സ്‌കീം പ്രകാരം ജോലിക്കിടയിലെ ബ്രേക്ക് സമയങ്ങളായ ഊണ് സമയത്തെ ഇടവേളയിലോ കോഫി ബ്രേക്ക് സമയത്തോ ശാരീരിക ബന്ധത്തിലേർപ്പെടാനാണ് ആവശ്യപ്പെടുന്നത്. ‘റഷ്യൻ ജനതയുടെ സംരക്ഷണമാണ് ഞങ്ങളുടെ ഏറ്റവും വലിയ മുൻഗണന’ എന്ന് പദ്ധതി പ്രഖ്യാപിച്ച് പുടിൻ പറഞ്ഞു. നമ്മളിൽ എത്ര പേർ ഉണ്ടാകും? അതിനെ ആശ്രയിച്ചാണ് റഷ്യയുടെ വിധി..വളരെ ദേശീയ പ്രാധാന്യമുള്ള ചോദ്യമാണത്. അദ്ദേഹം വ്യക്തമാക്കി.

അതേസമയം ജനങ്ങൾ 12 മുതൽ 14 മണിക്കൂർ വരെ ജോലി ചെയ്യുമ്പോൾ എങ്ങനെയാണ് കുട്ടികളുണ്ടാകുക എന്ന് രാജ്യത്തെ മാദ്ധ്യമങ്ങൾ ചോദിച്ചപ്പോൾ “ബ്രേക്ക് സമയത്ത്” എന്നാണ് ആരോഗ്യമന്ത്രി ഡോ.യെവ്‌ജെനി ഷെസ്‌റ്റോപലോവ് പറഞ്ഞത്. ജോലിയിലെ തിരക്കിനെക്കുറിച്ച് പറയുന്നത് മുടന്തൻ കാരണമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ഇതിനുപുറമേ 18നും 40നുമിടയിൽ പ്രായമുള്ള വനിതകളുടെ പ്രത്യുൽപാദന ശേഷി പരിശോധിക്കാൻ സൗജന്യ ക്യാമ്പുകളും രാജ്യത്ത് സംഘടിപ്പിച്ചിട്ടുണ്ട്. റഷ്യയിൽ ചിലയിടങ്ങളിൽ 24 വയസിൽ താഴെയുള്ള വിദ്യാർത്ഥിനികൾക്ക് ജനിക്കുന്ന ആദ്യത്തെ കുട്ടിയ്‌ക്ക് 8500 യൂറോവീതം നൽകുന്നുണ്ട്. നിലവിൽ 14.42 കോടിയാണ് റഷ്യയുടെ ജനസംഖ്യ. ഇത് 2050ഓടെ 13 കോടിയായി കുറയാനുള്ള സാദ്ധ്യത മുന്നിൽകണ്ടാണ് പുതിയ നടപടി.