മോസ്‌കോ: റഷ്യന്‍ ആയുധ വിദഗ്ധനും വ്‌ളാദിമിര്‍ പുടിന്റെ അടുത്ത അനുയായിയുമായ മിഖായേല്‍ ഷാറ്റ്‌സ്‌കിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. റഷ്യന്‍ സൈന്യം ഉപയോഗിക്കുന്ന മിസൈലുകള്‍ വികസിപ്പിക്കുന്ന വിഭാഗത്തിന്റെ ഡെപ്യൂട്ടി ജനറല്‍ ഡയറക്ടറായിരുന്നു മിഖായേല്‍ ഷാറ്റ്‌സ്‌കി. 

ഇന്നലെയാണ് ഷാറ്റ്‌സ്‌കിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ യുക്രെയ്ന്‍ ഡിഫന്‍സ് ഇന്റലിജന്‍സാണെന്ന് ചില യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുക്രെയ്‌ന്റെ ഔദ്യോഗിക സൈനിക രഹസ്യാന്വേഷണ വിഭാഗമാണ് യുക്രെയ്ന്‍ ഡിഫന്‍സ് ഇന്റലിജന്‍സ്. 

ഈ വിഭാഗം ഷാറ്റ്‌സ്‌കിയെ ലക്ഷ്യം വച്ച് മോസ്‌കോയില്‍ പ്രത്യേക ഓപ്പറേഷന്‍ നടത്തിയിരുന്നതായാണ് സൂചന. കൊലപാതകത്തിന്റെ ഉത്തരവാദിത്തം യുക്രെയ്ന്‍ ഏറ്റെടുത്തിട്ടില്ല. 

റഷ്യന്‍ ഡ്രോണുകള്‍, വിമാനങ്ങള്‍, ബഹിരാകാശ പേടകങ്ങള്‍ എന്നിവകളില്‍ എഐ സാങ്കേതിക വിദ്യ ഉള്‍ചേര്‍ക്കുന്നതടക്കം ഷാറ്റ്‌സ്‌കിയാണ് നയിച്ചിരുന്നത്. അത് കൊണ്ട് തന്നെ ഷാറ്റ്‌സ്‌കിയുടെ കൊലപാതകം പുടിന് വലിയ തിരിച്ചടിയായാണ് കണക്കാക്കുന്നത്.