വിമാനങ്ങൾ ആകാശത്തുവെച്ച് കൂട്ടിയിടിക്കുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള റോട്ടർ ആക്ട് (ROTOR Act) എന്ന നിർണ്ണായക ഏവിയേഷൻ സേഫ്റ്റി ബിൽ യുഎസ് ജനപ്രതിനിധി സഭയിൽ പരാജയപ്പെട്ടു. അവസാന നിമിഷം അമേരിക്കൻ പ്രതിരോധ മന്ത്രാലയമായ പെന്റഗൺ ബില്ലിനുള്ള പിന്തുണ പിൻവലിച്ചതാണ് വലിയ തിരിച്ചടിയായത്. 2025 ജനുവരിയിൽ വാഷിംഗ്ടൺ ഡി.സിയിൽ ആർമി ഹെലികോപ്റ്ററും പാസഞ്ചർ ജെറ്റും കൂട്ടിയിടിച്ച് 67 പേർ കൊല്ലപ്പെട്ട സംഭവത്തെത്തുടർന്നാണ് ഈ നിയമനിർമ്മാണത്തിന് തുടക്കമിട്ടത്.
സെനറ്റ് ഏകകണ്ഠമായി പാസാക്കിയ ബിൽ ജനപ്രതിനിധി സഭയിൽ എളുപ്പത്തിൽ പാസാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, ബിൽ നടപ്പിലാക്കുന്നത് സൈനിക പ്രവർത്തനങ്ങളുടെ രഹസ്യസ്വഭാവത്തെ ബാധിക്കുമെന്നും അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ആരോപിച്ച് പെന്റഗൺ എതിർപ്പറിയിക്കുകയായിരുന്നു. വോട്ടിംഗിൽ 264 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 133 പേർ എതിർത്തു. ഫാസ്റ്റ് ട്രാക്ക് ചട്ടപ്രകാരം ബിൽ പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാലാണ് ബിൽ തള്ളിയത്.
വിമാനങ്ങളുടെ സ്ഥാനം കൃത്യമായി അറിയിക്കുന്ന എഡിഎസ്-ബി (ADS-B) സാങ്കേതികവിദ്യ സൈനിക വിമാനങ്ങളിലും നിർബന്ധമാക്കണമെന്ന വ്യവസ്ഥയാണ് പെന്റഗണിനെ ചൊടിപ്പിച്ചത്. ഇത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പ്രതിരോധ വക്താവ് ഷോൺ പാർനൽ പറഞ്ഞു. അതേസമയം, പെന്റഗണിന്റെ ഈ പിന്മാറ്റം അപ്രതീക്ഷിതവും ദൗർഭാഗ്യകരവുമാണെന്ന് അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും (NTSB) പ്രതികരിച്ചു.
ബിൽ പരാജയപ്പെട്ടെങ്കിലും പിന്മാറില്ലെന്ന് സെനറ്റ് കൊമേഴ്‌സ് കമ്മിറ്റി ചെയർമാൻ ടെഡ് ക്രൂസ് വ്യക്തമാക്കി. കൂടുതൽ ഭേദഗതികളോടെയോ അല്ലെങ്കിൽ ലളിതമായ ഭൂരിപക്ഷം മതിയെന്ന ചട്ടപ്രകാരമോ ബിൽ വീണ്ടും സഭയിൽ കൊണ്ടുവരാനാണ് അനുകൂലിക്കുന്നവരുടെ തീരുമാനം. ജനങ്ങളുടെ ജീവനേക്കാൾ പ്രാധാന്യം സൈനിക പഴുതുകൾക്ക് നൽകുന്നത് ശരിയല്ലെന്ന് സഭാംഗമായ ഡോൺ ബെയർ വിമർശിച്ചു.



