താലിബാന്‍ നേതാവായ സിറാജുദ്ദീന്‍ ഹഖാനിയുടെ തലക്ക് മേല്‍ പ്രഖ്യാപിച്ച പാരിതോഷികം അമേരിക്ക പിന്‍വലിച്ചെന്ന് റിപ്പോര്‍ട്ട്. ഹഖാനിയെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10 മില്യണ്‍ ഡോളര്‍ പാരിതോഷികം നല്‍കുമെന്ന വാഗ്ദാനം അമേരിക്ക പിന്‍വലിച്ചതായി അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വക്താവാണ് പറഞ്ഞത്. നിലവില്‍ അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയാണ് സിറാജുദ്ദീന്‍ ഹഖാനി.

എങ്കിലും ‘അഫ്ഗാനിസ്ഥാനിലെ അമേരിക്കയ്ക്കും സഖ്യസേനയ്ക്കുമെതിരായ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളെ ഹഖാനി ഏകോപിപ്പിക്കുകയും അതില്‍ പങ്കെടുക്കുകയും ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു’ എന്ന് പറഞ്ഞുകൊണ്ട് എഫ്ബിഐ ഇപ്പോഴും അതിന്റെ വെബ്സൈറ്റില്‍ പ്രതിഫലം പട്ടികപ്പെടുത്തിയിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ടിനോട് പ്രതികരിച്ചില്ല.

2008 ജനുവരിയില്‍ കാബൂളിലെ ഹോട്ടലില്‍ അമേരിക്കന്‍ പൗരനടക്കം 6 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം, അതേ വര്‍ഷം തന്നെ അഫ്ഗാന്‍ പ്രസിഡന്റായിരുന്ന ഹാമിദ് കര്‍സായിക്കു നേരെ നടന്ന വധശ്രമം, 2007 ല്‍ കാബൂളില്‍ 35 പൊലീസുകാരുടെ മരണത്തിനിടയാക്കിയ ചാവേര്‍ ബോംബ് സ്‌ഫോടനം തുടങ്ങിയ ഭീകരാക്രമണങ്ങളുടെ പിന്നില്‍ സിറാജുദ്ദീന്‍ ഹഖാനിയാണെന്നാണ് ആരോപിക്കപ്പെടുന്നത്. പിതാവ് ജലാലുദ്ദീന്‍ ഹഖാനി സ്ഥാപിച്ച ഹഖാനി നെറ്റ്വര്‍ക്കെന്ന സുന്നി ഇസ്ലാമിസ്റ്റ് ഭീകര സംഘടനയുടെ തലവനാണ് സിറാജുദ്ദീന്‍.