ആംസ്റ്റര്‍ഡാം: മതപരമായ കാരണങ്ങളാലാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍. വൈശാലിക്ക് ഹസ്തദാനം നല്‍കാതിരുന്നതെന്ന് ഉസ്‌ബെക്കിസ്താന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ നോദിര്‍ബെക്ക് യാകുബ്ബോവ് . നെതര്‍ലന്‍ഡ്‌സിലെ വിക് ആന്‍ സീയില്‍ നടക്കുന്ന ടാറ്റ സ്റ്റീല്‍ മാസ്റ്റേഴ്‌സ് ചെസ് ടൂര്‍ണമെന്റിനിടെയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

താന്‍ വൈശാലിയോട് അനാദരവ് ഉദ്ദേശിച്ചിട്ടില്ലെന്നും വൈശാലിയോടും അവരുടെ ഇളയ സഹോദരന്‍ ആര്‍. പ്രഗ്‌നാനന്ദയോടും തനിക്ക് എല്ലാ ബഹുമാനവുമുണ്ടെന്നും മതപരമായ കാരണങ്ങളാലാണ് കൈകൊടുക്കാതിരുന്നതെന്നും യാകുബ്ബോവ് എക്‌സില്‍ കുറിച്ചു. തന്റെ പ്രവൃത്തി വൈശാലിക്ക് അപമാനകരമായെങ്കില്‍ ക്ഷമ ചോദിക്കുന്നതായും യുകുബ്ബോവ് പറഞ്ഞു.

23കാരനായ യാകുബോവ് മുസ്ലിം മതവിശ്വാസിയാണ്. 2019ലാണ് ഗ്രാൻഡ് മാസ്റ്റർ പദവി നേടിയത്.ഇരുവരും തമ്മിലുള്ള നാലാം റൗണ്ട് മത്സരത്തിനു മുന്നോടിയായാണ് ചെസ് ബോര്‍ഡിനടുത്തേക്കെത്തിയ യാകുബ്ബോവിന് കൈകൊടുക്കാനായി വൈശാലി കൈ നീട്ടിയത്. എന്നാല്‍ താരം ഇത് ശ്രദ്ധിക്കാത്ത പോലെ പെരുമാറുകയായിരുന്നു.അതേസമയം മത്സരത്തില്‍ യാകുബ്ബോവ് തോറ്റു. ഇതിനു ശേഷം യാകുബ്ബോവിന് ഹസ്തദാനം നല്‍കാന്‍ വൈശാലി ശ്രമിച്ചതുമില്ല.