അന്താരാഷ്ട്ര തലത്തിൽ കോളിളക്കം സൃഷ്ടിച്ച ലൈംഗിക പീഡനക്കേസ് പ്രതി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ പുറത്തുവിടാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിന് ഇന്ന് (വെള്ളി) നിർണ്ണായക സമയപരിധി. ‘എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട്’ പ്രകാരം നീതിന്യായ വകുപ്പ് ഇന്ന് അർദ്ധരാത്രിക്ക് മുമ്പ് എല്ലാ രേഖകളും പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ടതുണ്ട്. എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ചും അദ്ദേഹവുമായി ബന്ധമുണ്ടായിരുന്ന ഉന്നത വ്യക്തികളെക്കുറിച്ചുമുള്ള പുതിയ വിവരങ്ങൾ ഈ ഫയലുകളിലൂടെ പുറത്തുവരുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
നവംബറിൽ കോൺഗ്രസ് പാസാക്കിയ നിയമം പ്രകാരം, എപ്സ്റ്റീനുമായി ബന്ധപ്പെട്ട തരംതിരിക്കാത്ത എല്ലാ അന്വേഷണ രേഖകളും സന്ദേശങ്ങളും ഫോട്ടോകളും പരസ്യമാക്കാൻ അറ്റോർണി ജനറൽ പാം ബോണ്ടി ബാധ്യസ്ഥയാണ്. മാസങ്ങളോളം ഈ ഫയലുകൾ പുറത്തുവിടുന്നതിനെ വൈറ്റ് ഹൗസ് എതിർത്തിരുന്നുവെങ്കിലും, സ്വന്തം അനുയായികളിൽ നിന്നും പ്രതിപക്ഷത്തുനിന്നും കടുത്ത സമ്മർദ്ദം ഉയർന്നതോടെ ട്രംപ് നിയമത്തിൽ ഒപ്പുവെക്കുകയായിരുന്നു. അതേസമയം, ഇരകളുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങളും സജീവമായ ക്രിമിനൽ അന്വേഷണങ്ങളെ തടസ്സപ്പെടുത്തുന്ന രേഖകളും ഒഴിവാക്കിയായിരിക്കും ഫയലുകൾ പ്രസിദ്ധീകരിക്കുക.
കഴിഞ്ഞ ദിവസങ്ങളിൽ എപ്സ്റ്റീന്റെ എസ്റ്റേറ്റിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ ഡെമോക്രാറ്റുകൾ പുറത്തുവിട്ടിരുന്നു. പ്രമുഖരായ ബിൽ ഗേറ്റ്സ്, നോം ചോംസ്കി, സ്റ്റീവ് ബാനൻ തുടങ്ങിയവർ എപ്സ്റ്റീനൊപ്പമുള്ള ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു. എപ്സ്റ്റീന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കാനും അദ്ദേഹത്തിന്റെ സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്താനും പുതിയ വെളിപ്പെടുത്തലുകൾ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. പത്തുലക്ഷത്തിലധികം പേജുകൾ വരുന്ന ഈ രേഖകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥർ രാപ്പകൽ അധ്വാനിക്കുകയാണ്.



