ട്രെയിന്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന പുതപ്പുകള്‍ മാസത്തില്‍ ഒരിക്കലെങ്കിലും ഇന്ത്യന്‍ റെയില്‍വേ കഴുകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.  അടിസ്ഥാന ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കിടക്കകള്‍ക്കാണ് യാത്രക്കാര്‍ പണം നല്‍കുന്നതെങ്കിലും മാസത്തിലൊരിക്കല്‍ മാത്രമാണോ റെയില്‍വേ, കമ്പിളി പുതപ്പുകള്‍ കഴുകുന്നത് എന്ന കോണ്‍ഗ്രസ് എംപി കുല്‍ദീപ് ഇന്‍ഡോറയുടെ ചോദ്യത്തിന് മറുപടിയായാണ് വൈഷ്ണ് ലോക്‌സഭയെ ഇക്കാര്യം അറിയിച്ചത്. 

‘ഇന്ത്യന്‍ റെയില്‍വേയില്‍ ഉപയോഗിക്കുന്ന പുതപ്പുകള്‍, ഭാരം കുറഞ്ഞതും കഴുകാന്‍ എളുപ്പമുള്ളതും യാത്രക്കാര്‍ക്ക് മൊത്തത്തിലുള്ള സുഖപ്രദമായ യാത്രാനുഭവത്തിനായി നല്ല ഇന്‍സുലേഷന്‍ നല്‍കുന്നതുമാണ്,’ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയില്‍ റെയില്‍വേ മന്ത്രി പറഞ്ഞു.

ഗുണനിലവാരം ഉറപ്പാക്കാന്‍ മെച്ചപ്പെട്ട ബിഐഎസ് സ്‌പെസിഫിക്കേഷനുകളുള്ള പുതിയ ലിനന്‍ സെറ്റുകള്‍, ശുചിത്വമുള്ള ലിനന്‍ സെറ്റുകളുടെ വിതരണം ഉറപ്പാക്കാന്‍ യന്ത്രവത്കൃത അലക്കുശാലകള്‍, സ്റ്റാന്‍ഡേര്‍ഡ് മെഷീനുകളുടെ ഉപയോഗം, ലിനന്‍ കഴുകുന്നതിനുള്ള നിര്‍ദ്ദിഷ്ട രാസവസ്തുക്കള്‍ തുടങ്ങി യാത്രക്കാരുടെ സൗകര്യവും സുരക്ഷയും ഉറപ്പാക്കാന്‍ സ്വീകരിച്ച മറ്റ് നടപടികളും അദ്ദേഹം വിവരിച്ചു. 

റെയില്‍മദത് പോര്‍ട്ടലില്‍ ലഭിക്കുന്ന പരാതികള്‍ നിരീക്ഷിക്കാന്‍ സോണല്‍ ആസ്ഥാനത്തും ഡിവിഷണല്‍ തലങ്ങളിലും റെയില്‍വേ ‘വാര്‍ റൂമുകള്‍’ സ്ഥാപിച്ചിട്ടുണ്ടെന്നും അതില്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന ലിനന്‍, ബെഡ്റോള്‍ എന്നിവയെക്കുറിച്ചുള്ള പരാതികളും ഉള്‍പ്പെടുന്നുവെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. അത്തരത്തിലുള്ള എല്ലാ പരാതികളിലും ഉടനടി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.