ന്യൂഡൽഹി: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടുവെന്ന ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ കുടുങ്ങി കോൺഗ്രസും. ഹരിയാണയിലെ ഒരു ബൂത്തിൽ ഒരുപോലെയുള്ള 223 രേഖകൾ കണ്ടെത്തിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം ദേശീയ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും പോളിങ് ഡാറ്റയിൽ നിന്നും ലഭിച്ച വിവരങ്ങൾ കോൺഗ്രസിനെയും സംശയനിഴലിലാക്കുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഹരിയാണയിലെ മുലാന നിയോജക മണ്ഡലത്തിലെ ധാക്കോള ഗ്രാമത്തിലെ രേഖകളാണ് രാഹുൽ പുറത്തുവിട്ടതെന്നാണ് വിവരം. 2019-നും 2024-നും ഇടയിൽ കോൺഗ്രസ് അവരുടെ വോട്ട് വിഹിതം ഗണ്യമായി മെച്ചപ്പെടുത്തിയ സ്ഥലമാണിതെന്നതാണ് വിമർശനങ്ങൾക്കിടയിൽ കോൺഗ്രസിനെയും വെട്ടിലാക്കുന്നത്.
2019-ലെയും 2024-ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ, 63-ാം നമ്പർ ബൂത്ത് ധക്കോളയും 64-ാം നമ്പർ ബൂത്ത് രാംപുരുമായിരുന്നു. 2024-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ധക്കോളയെ 63, 64 ബൂത്തുകളായി വിഭജിക്കുകയും രാംപുരിനെ 65-ാം നമ്പർ ബൂത്തായി മാറ്റുകയും ചെയ്തു.
2024-ൽ ധക്കോളയിൽ കോൺഗ്രസ് ബിജെപിയുമായുള്ള അന്തരം കുറയ്ക്കുക മാത്രമല്ല, അവരെ മറികടക്കുകയും ചെയ്തു. 2019-ൽ ബിജെപിക്ക് പിന്നിലായിരുന്ന കോൺഗ്രസ്, 2024-ലെ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വ്യക്തമായ ലീഡ് നേടിയിട്ടുണ്ട്.
ധക്കോളയിൽ കോൺഗ്രസും ബിജെപിയും നേടിയ വോട്ടുകളുടെ എണ്ണം
| തിരഞ്ഞെടുപ്പ് | ഐഎൻസി | ബിജെപി |
| 2019 നിയമസഭാ തിരഞ്ഞെടുപ്പ് | 316 | 460 |
| 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് | 315 | 355 |
| 2024 നിയമസഭാ തിരഞ്ഞെടുപ്പ് | 602 | 275 |
| 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് | 610 | 218 |



