ചേളന്നൂര്‍ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിക്കാണ് ക്രൂര മർദനമേറ്റതെന്നാണ് പരാതി. അവശനായ കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ കക്കോടി ബദിരൂര്‍ സ്വദേശിയായ പെണ്‍കുട്ടി അടക്കം അഞ്ച് പേർക്കെതിരെ എലത്തൂര്‍ പോലീസ് കേസെടുത്തു. മർദനമേറ്റ കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് കേസ്.കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മർദനമേറ്റ കുട്ടിയും പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു. പെണ്‍കുട്ടി ആവശ്യപ്പെട്ട പ്രകാരമാണ് ബദിരൂരിലെ ആളൊഴിഞ്ഞ മലഞ്ചെരുവിലേക്ക് മർദനമേറ്റ ആൺകുട്ടി എത്തിയത്. ഡ്രൈവിങ് പഠിപ്പിക്കാനെന്ന് പറഞ്ഞാണ് പെൺകുട്ടിയെ വിദ്യാര്‍ത്ഥിയെ വിളിച്ചുവരുത്തിയത്.

എന്നാല്‍ ഈ സ്ഥലത്ത് പെണ്‍കുട്ടിയോടൊപ്പം മറ്റൊരു സ്‌കൂളില്‍ നിന്നുള്ള നാല് വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. പെണ്‍കുട്ടിയുടെ മുമ്പില്‍ വച്ച് മറ്റ് ആൺകുട്ടികൾ ചേർന്ന് ക്രൂരമായി മർദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പൂര്‍ണ നഗ്‌നനാക്കുകയും കയറു കൊണ്ട് കൈകള്‍ കൂട്ടിക്കെട്ടി ആക്രമിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സ്വകാര്യ ഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ചതായും സിഗരറ്റ് ലൈറ്റര്‍ കൊണ്ട് ശരീരത്തില്‍ പൊള്ളിച്ചതായും പരാതിയിലുണ്ട്. കുപ്പിച്ചില്ല് ഉപയോഗിച്ചും ശരീരത്തിൽ മുറിവേല്‍പ്പിച്ചിട്ടുണ്ട്. ഇരുമ്പുവടി കൊണ്ട് പല തവണ അടിച്ചതായും പരാതിയില്‍ പറയുന്നു. മർദനമേറ്റ വിവരം വീട്ടുകാരോടോ പുറത്താരോടെങ്കിലുമോ പറഞ്ഞാൽ കൊന്നുകളയുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. മർദനത്തിൻ്റെ ദൃശ്യങ്ങൾ സംഘം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതായും സംശയമുണ്ട്.