ഇനിമുതൽ ഡൽഹിയിൽ ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിന് ആധാർ കാർഡ്, പാൻകാർഡ്, റേഷൻ കാർഡ് എന്നിവ സ്വീകരിക്കില്ല. പകരം വോട്ടർ ഐഡിയും പാസ്പോർട്ടുകളും സമർപ്പിക്കണമെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.

കേന്ദ്ര ഗവൺമെന്റിൻറെ നിർദേശ പ്രകാരമാണ് പുതിയ തീരുമാനമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഒക്ടോബർ മുതൽ നടക്കുന്ന വെരിഫിക്കേഷൻ കാമ്പയിനിൽ വ്യാജ ആധാർ കാർഡുകളും റേഷൻ കാർഡുകളും ഉപയോഗിച്ച് നിരവധി വിദേശികൾ പ്രത്യേകിച്ച് ബംഗ്ലാദേശികളും റോഹിഗ്യൻസും ഇന്ത്യയിലേക്ക് അനധികൃതമായി കടന്നതായി കണ്ടെത്തിയിട്ടുണ്ട്.

യു.എൻ.എച്ച്.സി.ആർ രേഖകൾ പോലും ഇവർ ഉപയോഗിക്കുന്നതിനാൽ യഥാർഥ ഇന്ത്യൻ പൗരത്വം ഉള്ളവരെ കണ്ടെത്തുക പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ പാസ്പോർട്ടും വോട്ടർ ഐഡിയും മാത്രം പൗരത്വ രേഖയായി അംഗീകരിക്കാൻ തീരുമാനിച്ചത്.

ഡൽഹിയിലെ അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കുന്നതിനുവേണ്ടിയുള്ള നടപടിയുടെ ഭാഗമായാണ് തീരുമാനം. ഡൽഹിയിലെ സംശയാസ്പദമായി കണ്ടെത്തുന്നവരെ നിരീക്ഷിക്കാൻ പൊലീസ് എല്ലാ ഡി.സി.പിമാർക്കും നിർദേശം നൽകിയിട്ടുണ്ട്. അവസാന അനധികൃത കുടിയേറ്റക്കാരെയും തിരികെ പറഞ്ഞുവിടുന്നതുവരെ കാമ്പയിൻ തുടരാനാണ് തീരുമാനം.

ഇതോടൊപ്പം ഡൽഹിയിലെ പാകിസ്താൻ പൗരൻമാർക്കെതിരെയും ശക്തമായി നടപടി സ്വീകരിക്കാൻ ഡൽഹി പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ലഭിക്കുന്ന വിവരമനുസരിച്ച് 3500 പാകിസ്താനി പൗരൻമാരാണ് ഡൽഹിയിലുള്ളത്. അതിൽ 400ലധികം പേർ അട്ടാരി ബോർഡർ വഴി പാകിസ്താനിലേക്ക് തിരികപോയെന്ന് വിവരമുണ്ട്.