പ്രിയങ്ക ഗാന്ധി എംപി കാണാന്‍ തയ്യാറായില്ലെന്ന് മുന്‍ ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെ കുടുംബം. പ്രിയങ്ക ഗാന്ധിയെ നേരിട്ട് കണ്ട് നിവേദനം കൈമാറാനായാണ് എന്‍.എം വിജയന്റെ കുടുംബം സുല്‍ത്താന്‍ ബത്തേരിയിലെത്തിയത്. എന്‍.എം വിജയനോട് പാര്‍ട്ടി ചെയ്തത് കുടുംബത്തോടും ചെയ്യുന്നുവെന്നും തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ആയിരിക്കും കാരണമെന്നും കുടുംബം പ്രതികരിച്ചു.

കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞ വാക്ക് പാലിച്ചില്ലെന്ന് എന്‍.എം വിജയന്റെ മരുമകള്‍ പത്മജ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പ്രശ്‌നം എങ്ങനെ പരിഹരിക്കും എന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ലെന്നും കുടുംബം പറഞ്ഞു.

റോഡരികില്‍ നിന്ന് പ്രിയങ്കയെ കാണാന്‍ ശ്രമിക്കുമെന്നും നിവേദനം കൈമാറുമെന്നും അവര്‍ വ്യക്തമാക്കി. നിരവധി കാര്യങ്ങള്‍ ഇനിയും പറയാനുണ്ട്. കോഴിക്കോട് വെച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞ വാക്ക് പാലിച്ചില്ല. പത്തു ലക്ഷം രൂപയാണ് തന്നത്.

ബാക്കി ഇടപാട് തീര്‍ത്തിട്ടില്ല. ചെയ്തു തരാന്‍ കഴിയില്ലെങ്കില്‍ അത് പറയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാവണം. ജീവിത പ്രശ്‌നമാണ്. അച്ഛന്‍ പാര്‍ട്ടിയെ ആണ് ഏറ്റവും അധികം സ്‌നേഹിച്ചത്. പ്രിയങ്ക വീട്ടില്‍ വന്നപ്പോള്‍ തന്ന വാക്ക് പാലിച്ചില്ലെന്നും അവര്‍ ആരോപിച്ചു.

പ്രിയങ്ക ഗാന്ധിയെ കാണാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്. വെള്ളയും വെള്ളയും ഇട്ടു നടക്കുന്നവരാണ് പ്രതികള്‍. എന്‍ ഡി അപ്പച്ചന്‍ ഉള്‍പ്പെടെ വഞ്ചിച്ചു. ഇനിയും പറയാന്‍ കാര്യങ്ങളുണ്ട്. പാര്‍ട്ടിക്ക് കളങ്കം വരുത്തേണ്ട എന്ന് കരുതി മിണ്ടാതെ ഇരുന്നതാണ്. പുണ്യാളന്മാരായ പലരുടെയും മുഖം വിളിച്ചു പറയും. രണ്ടര കോടിക്കും മുകളിലാണ് ബാധ്യതയെന്നും നീതി ലഭിച്ചില്ലെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.