ഇന്ത്യയിലെ വിവിധ ജയിലുകളിലായി 382 പാക് പൗരന്മാർ കഴിയുന്നുണ്ടെന്ന് റിപ്പോർട്ട്. ഇതിൽ 81 പേർ പാക് സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ്. അതേസമയം, പാകിസ്ഥാന്‍റെ കസ്റ്റഡിയില്‍ ഇന്ത്യയുടെ 53 സാധാരണ പൗരന്മാരും 193 മത്സ്യത്തൊഴിലാളികളും ഉണ്ടെന്ന് ഇരു രാജ്യങ്ങളും കൈമാറിയ തടവുകാരുടെ പട്ടികയിൽ വ്യക്തമാക്കുന്നു.

ശിക്ഷ പൂർത്തിയാക്കിയ 159 ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് വിട്ടുനൽകണമെന്നും, 26 ഇന്ത്യക്കാർക്ക് കോൺസുലാർ സേവനങ്ങൾ ലഭ്യമാക്കണമെന്നും ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2008-ലെ കരാർ അനുസരിച്ച് എല്ലാ വർഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനുമാണ് ഇരുരാജ്യങ്ങളും തടവുകാരുടെ പട്ടിക കൈമാറുന്നത്. എന്നാൽ, പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ ഏറക്കുറെ വിച്ഛേദിച്ചിരിക്കുകയാണ്. ഇതിനിടയിലും ആണവ സംവിധാനങ്ങളുടെ പട്ടിക എല്ലാ വർഷവും ജനുവരി ഒന്നിന് കൈമാറാറുണ്ട്.