സെൻസർ ബോർഡിൻ്റെ ‘പേര് മാറ്റം’ ആവശ്യത്തോടെ വിവാദത്തിലായ മലയാള ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള കാണാൻ ഹൈകോടതി തീരുമാനിച്ചു. സെൻസർ ബോർഡ് തടഞ്ഞ സിനിമയുടെ പേര് ഏതെങ്കിലും രീതിയിൽ പ്രശ്‌നമുണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ശനിയാഴ്ച സിനിമ കാണാമെന്ന് കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി എൻ. നഗരേഷ് അറിയിച്ചു.
സിനിമയ്ക്ക് പ്രദർശനാനുമതി വിലക്കിയ സെൻസർ ബോർഡ് നടപടിക്കെതിരെ നിർമ്മാണ കമ്പനി നൽകിയ ഹർജിയിലാണ് ഹൈകോടതി ഈ നിലപാട് വ്യക്തമാക്കിയത്. ശനിയാഴ്ച സിനിമ കാണാമെന്ന് ജഡ്ജി അറിയിച്ചപ്പോൾ, സിനിമ സ്റ്റുഡിയോയിൽ കാണാൻ സൗകര്യമൊരുക്കാമെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചു. പാലാരിവട്ടത്തെ ലാൽ മീഡിയയിൽ ശനിയാഴ്ച രാവിലെ 10 മണിക്ക് സിനിമ പ്രദർശിപ്പിക്കാനാണ് നിലവിൽ തീരുമാനം.
സി.ബി.എഫ്.സിക്ക് വേണ്ടി ഹാജരായ അഡ്വ. അഭിനവ് ചന്ദ്രചൂഢ് സിനിമ മുംബൈയിൽ വെച്ച് കാണാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചെങ്കിലും, കൊച്ചിയിൽ വന്ന് സിനിമ കാണണമെന്ന് കോടതി മറുപടി നൽകി.
എന്തുകൊണ്ടാണ് ‘ജാനകി’ എന്ന പേര് മാറ്റാൻ ആവശ്യപ്പെട്ടതെന്നും കൃത്യമായ മറുപടി വേണമെന്നും സിംഗിൾ ബെഞ്ച് കഴിഞ്ഞ ദിവസം കേന്ദ്ര സെൻസർ ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. ‘ജാനകി’ എന്ന പേര് ഒരു പ്രത്യേക മത വിഭാഗത്തെ അപകീർത്തിപ്പെടുത്തുന്നുവെന്നാണ് സെൻസർ ബോർഡ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. ഇതോടെ, സിനിമാച്ചട്ടങ്ങളിലെ ഏത് വ്യവസ്ഥയാണ് വിലക്കിന് കാരണമാകുന്നതെന്ന് വ്യക്തമാക്കണമെന്നും ജസ്റ്റിസ് നഗരേഷ് നിർദേശിച്ചിരുന്നു. മറുപടി സത്യവാങ്മൂലം നൽകാൻ സമയം വേണമെന്ന് ഇന്ന് കേന്ദ്ര സെൻസർ ബോർഡ് കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, നിലവിലെ ഹർജിയിൽ അനാവശ്യമായി സമയം നീട്ടി അനുവദിക്കാൻ സാധിക്കില്ലെന്നും, പുതിയ ഹർജിയിൽ സമയം തരാമെന്നും കോടതി വ്യക്തമാക്കി. ഈ ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.