തിരുവനന്തപുരത്ത് വാടകയ്ക്കെടുത്ത വീട്ടിലേക്ക് മാറി പിണറായി വിജയൻ. ബേക്കറി ജങ്ഷനിലെ വീട്ടിലേക്കാണ് മാറിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനൊപ്പമാണ് പിണറായി വിജയനെത്തിയത്. ഭാര്യ കമലയും ഒപ്പമുണ്ടായിരുന്നു. വാടക വീട്ടിലെത്തിയ പിണറായി വിജയനെ മുൻ മന്ത്രിമാരായ പി എ മുഹമദ് റിയാസ്, വി ശിവൻകുട്ടി എന്നിവർ സ്വീകരിച്ചു.

കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കാത്ത പശ്ചാത്തലത്തിൽ നിലവിൽ കാവൽ മുഖ്യമന്ത്രിയായി അദ്ദേഹം തുടരുകയാണ്. പദവി ഒഴിയുന്നതോടെ തിരുവനന്തപുരത്തെ എകെജി സെന്ററിന് സമീപമുള്ള ചിന്താ ഫ്‌ളാറ്റിലെ മൂന്നാം നിലയിലെ 3എ, 3ബി മുറികളിലേക്ക് താമസം മാറുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗങ്ങൾക്കായി പാർട്ടി അനുവദിക്കുന്ന താമസസൗകര്യമാണിത്. എന്നാൽ ഡൽഹിയിൽ നിന്ന് തിരികെയെത്തിയ അദേഹം വാടക വീട്ടിലേക്ക് മാറുകയായിരുന്നു.

ക്ലിഫ് ഹൗസിൽ നിന്നും സാധനങ്ങൾ വാടക വീട്ടിലേക്ക് മാറ്റിയിരുന്നു. പ്രതിപക്ഷ നേതാവ് ആരെന്നതിൽ ചർച്ച നടക്കുന്നതിനിടെയാണ് നീക്കം. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുകയാണെങ്കിൽ ഔദ്യോഗിക വസതിയായി ലഭിക്കുന്ന കന്റോൺമെന്റ് ഹൗസിലേക്ക് മാറിയേക്കും.