അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ സാൻ അന്റോണിയോ റിവർ വാക്ക് ബോട്ടിൽ യാത്രക്കാർക്ക് നേരെ യുവതിയുടെ ഭാഗത്തുനിന്നുണ്ടായ പെപ്പർ സ്പ്രേ ആക്രമണത്തിൽ കൊച്ചുകുട്ടിയടക്കമുള്ള ഇന്ത്യൻ കുടുംബാംഗങ്ങൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച, നവംബർ 15 വൈകുന്നേരമാണ് സാൻ അന്റോണിയോയിൽ ഗോ റിയോ ബോട്ട് ടൂർ നടത്തുന്നതിനിടെ അപ്രതീക്ഷിതമായി ഈ അക്രമസംഭവം അരങ്ങേറിയത്.
മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് വഴിവെച്ചത്. റിപ്പോർട്ടുകൾ പ്രകാരം, ഒരു സ്ത്രീ അവരുടെ ഫോണിലെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രകോപിതയാവുകയായിരുന്നു. സാൻ അന്റോണിയോ പോലീസ് ഡിപ്പാർട്ട്‌മെന്റ് നൽകുന്ന വിവരമനുസരിച്ച്, ബോട്ട് ഓപ്പറേറ്റ് ചെയ്തിരുന്ന ജീവനക്കാരൻ ഈ സ്ത്രീയോട് ഫോണിലെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ നിർദ്ദേശം അവർക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.
തുടർന്ന് അവർ അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങുകയും ബോട്ടിൽ ഒരു പ്രശ്‌നമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത്, അവരെ ബോട്ട് യാത്ര തുടരാതെ അവിടെ നിന്നും ഇറങ്ങാൻ ജീവനക്കാർ അനുവദിക്കുകയും ചെയ്തു. എന്നാൽ ബോട്ടിൽ നിന്ന് പുറത്തിറങ്ങിയ ശേഷം, സ്ത്രീ യാത്രക്കാർക്ക് നേരെ രോഷാകുലയായി അക്രോശിക്കുകയും അവരെ വാക്കുകൾ കൊണ്ട് ആക്രമിക്കാൻ തുടങ്ങുകയും ചെയ്തു. തുടർന്ന്, അടുത്തുള്ള പാലത്തിലേക്ക് നടന്നു നീങ്ങിയ ഇവർ ബാഗിൽ സൂക്ഷിച്ചിരുന്ന പെപ്പർ സ്പ്രേ എടുത്ത് ബോട്ടിലുണ്ടായിരുന്ന യാത്രക്കാർക്ക് നേരെ പ്രയോഗിക്കുകയായിരുന്നു.
ആക്രമണത്തിൽ ഒരു കൊച്ചുകുട്ടി ഉൾപ്പെടെ ബോട്ടിലുണ്ടായിരുന്ന എട്ട് പേർക്കാണ് പരിക്കേറ്റത്. പെപ്പർ സ്പ്രേയുടെ ഉപയോഗം മൂലം യാത്രക്കാർക്ക് കണ്ണിനും മറ്റും അസ്വസ്ഥതകളുണ്ടായതായാണ് വിവരം. യാത്രക്കാരെ ഉപദ്രവിച്ച ശേഷം സ്ത്രീ ഉടൻ തന്നെ സംഭവ സ്ഥലത്ത് നിന്നും പോവുകയും ചെയ്തു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുന്ന വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
ബോട്ടിൽ നിന്ന് ഇറങ്ങിയ ശേഷം യുവതി പാലത്തിൽ നിന്ന് യാത്രക്കാർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികൾ പോലീസ് ഉദ്യോഗസ്ഥരോട് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ പരിക്കേറ്റ ഇന്ത്യൻ കുടുംബം ഉൾപ്പെടെയുള്ള യാത്രക്കാർ യുവതിക്കെതിരെ പരാതി നൽകിയിട്ടുണ്ട്.



