പത്തനംതിട്ട കലഞ്ഞൂര്‍ മുറിഞ്ഞകല്ലിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൻ്റെ ഞെട്ടലിലാണ് നാട്ടുകാർ. വിവാഹം കഴിഞ്ഞ് 15 ആം നാളാണ് അനുവിനും നിഖിലിനും ജീവൻ നഷ്ടമാകുന്നത്. വീട് എത്തുന്നതിന് ഏഴ് കിലോമീറ്റർ അകലയാണ് അപകടം നടന്നത്.

ശബരിമല തീര്‍ത്ഥാടകരുടെ ബസ്സിലേക്ക് കാര്‍ ഇടിച്ചുകയറിയാണ് നവദമ്പതികളും അവരുടെ അച്ഛന്മാരും കൊല്ലപ്പെട്ടത്. കുമ്പഴ മല്ലശ്ശേരി സ്വദേശികളായ നിഖില്‍ മത്തായി, അനു നിഖില്‍, നിഖിലിന്‍റെ പിതാവ് മത്തായി ഈപ്പന്‍, അനുവിൻ്റെ പിതാവ് ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നാലിനായിരുന്നു അപകടം.

നവംബർ 30നായിരുന്നു നിഖിലിൻ്റേയും അനുവിൻ്റേയും വിവാഹം. എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവര്‍ വിവാഹിതരായത്. വിവാഹ ശേഷം മലേഷ്യയില്‍ ഹണിമൂണ്‍ ആസ്വദിക്കാന്‍ പോയ ഇരുവരെയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. നവംബര്‍ 30-ന് പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയില്‍വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. യു.കെയില്‍ ജോലി ചെയ്യുകയായിരുന്നു നിഖില്‍. അനു എംഎസ്ഡബ്ല്യു ബിരുദാനന്തര ബിരുദ ധാരിയാണ്. വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ഇരുവരും യാത്ര പുറപ്പെട്ടിരുന്നത്. കാനഡയിൽ ജോലി ചെയ്തിരുന്ന നിഖിൽ അനുവിനെ ഒപ്പം കൊണ്ട് പോകാനുള്ള ശ്രമങ്ങൾക്കിടെയാണ് അപകടം.