ഐപിഎല്‍ താരലേലത്തിന് മുമ്പ് റിഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വിടാനുള്ള പ്രശ്നം പണമായിരുന്നില്ലെന്ന് തുറന്നു പറഞ്ഞ് ടീം സഹ ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍. ടീം ഉടമകളുമായുള്ള ആശയപരമായ ഭിന്നതയുടെ പേരിലാണ് റിഷഭ് പന്ത് ടീം വിട്ടതെന്നും പാര്‍ഥ് ജിന്‍ഡാല്‍ ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒമ്പത് സീസണുകളില്‍ ഡല്‍ഹിക്കായി കളിച്ച റിഷഭ് പന്ത് മൂന്ന് സീസണുകളില്‍ ടീമിന്‍റെ നായകനുമായിരുന്നു. റിഷഭ് പന്ത് ടീം വിടാനുള്ള തീരുമാനമെടുത്തത് പ്രതിഫല തര്‍ക്കത്തിന്‍റെ പേരിലാണെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു പാര്‍ഥ് ജിന്‍ഡാല്‍. പണം ഞങ്ങള്‍ക്കും റിഷഭ് പന്തിനും ഒരു പ്രശ്നമായിരുന്നില്ല. ഞങ്ങള്‍ക്കിടയിലെ ഭിന്നത ആശയപരമായിരുന്നു. ഞങ്ങള്‍  ടീമിനെ മുന്നോട്ടു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായിരുന്നു റിഷഭിന്‍റെ ചിന്ത. ഞങ്ങള്‍ ടീം ഉടമകളുടെയും റിഷഭ് പന്തിന്‍റെയും ചിന്താരീതി വ്യത്യസ്തമായിരുന്നു.

അദ്ദേഹത്തെ നിലനിർത്താന്‍ ഞങ്ങള്‍ കഴിയുന്നതെല്ലാം ചെയ്തു. പക്ഷെ അദ്ദേഹം തീരുമാനമെടുത്തു കഴിഞ്ഞിരുന്നു. തീരുമാനമെടുത്താല്‍ പിന്നെ അതിനെ മാനിക്കുക എന്നത് മാത്രമാണ് ഞങ്ങള്‍ക്ക് ചെയ്യാനുള്ളത്. റിഷഭ് പന്ത് ഡല്‍ഹി വിടാന്‍ തീരുമാനിച്ചത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമായിരുന്നു. കാരണം, അവന്‍ എന്‍റെ സ്വന്തം സഹോദരനെ പോലെയാണ്. ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട് റിഷഭ് പന്തിനോട് തര്‍ക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. പന്തിന്‍റെ ക്യാപ്റ്റൻസിയെക്കുറിച്ച് കുറച്ച് വിലയിരുത്തലുകള്‍ ഞങ്ങള്‍ നടത്തിയിരുന്നു. എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തിട്ടുണ്ട്.