നാല് വിദ്യാ൪ത്ഥിനികളുടെ മരണത്തിനിടയാക്കിയ പാലക്കാട് പനയംപാടത്ത് ഇന്ന് സംയുക്ത സുരക്ഷാ പരിശോധന നടക്കും. പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, നാഷണൽ ഹൈവെ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാ൪ ഇന്ന് സ്ഥലം സന്ദർശിക്കുന്നുണ്ട്. രാവിലെ 11.30 നാണ് മനത്രി അപകട സ്ഥലത്തെത്തുക.
ഇന്നലെ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേ൪ന്ന യോഗ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് സംയുക്ത സുരക്ഷാ പരിശോധന നടപടി. റോഡ് നി൪മാണത്തിലെ അപാകത ഉൾപ്പെടെ കാര്യങ്ങളിൽ മന്ത്രി നേരത്തെ തന്നെ വിമ൪ശനമുന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സന്ദ൪ശനം. സ്ഥല സന്ദ൪ശനത്തിനു ശേഷം നാല് വിദ്യാ൪ത്ഥിനികളുടെ വീടുകളിലും മന്ത്രിയെത്തും.
അപകടം തുട൪ക്കഥയാവുന്ന പനയംപാടത്ത് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് സമരത്തിലേക്ക് കടക്കുകയാണ്. കരിമ്പ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന അനിശ്ചിതകാല നിരാഹാര സമരം ഡിസിസി പ്രസിഡൻറ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്യും.



