നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) സ്ഥാനാർത്ഥിയായി പി.വി. അൻവറിന് മത്സരിക്കാനാകില്ലെന്ന് വിവരം. അൻവർ സമർപ്പിച്ച ടിഎംസി സ്ഥാനാർത്ഥിയായുള്ള ഒരു പത്രിക തള്ളിയെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. അതേസമയം, അൻവറിന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാം. ഇതിനായുള്ള പത്രികയും അൻവർ സമർപ്പിച്ചിരുന്നു.
ടിഎംസി സ്ഥാനാർത്ഥിയായി പി.വി. അൻവർ സമർപ്പിച്ച പത്രികയിൽ പ്രശ്‌നമുണ്ടെന്ന് വരണാധികാരി അറിയിച്ചു. സാങ്കേതിക പ്രശ്‌നത്തെ തുടർന്നാണ് പത്രിക തള്ളിയതെന്നാണ് വിവരം. ടിഎംസി ഒരു ദേശീയ പാർട്ടി അല്ലാത്തതിനാൽ, നാമനിർദേശ പത്രികയിൽ 10 പേർ ഒപ്പിടണമായിരുന്നു. എന്നാൽ, ഇത് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പത്രിക തള്ളിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
അതേസമയം, പത്രികയിൻമേൽ കൂടുതൽ ചർച്ചകൾ നടന്നുവരികയാണെന്ന് വിവരവും ലഭ്യമാകുന്നുണ്ട്. അൻവർ രണ്ട് പത്രികകളാണ് സമർപ്പിച്ചിരുന്നത്. ഒന്ന് ടിഎംസി സ്ഥാനാർത്ഥിയായി ‘പുല്ലും പൂവും’ ചിഹ്നത്തിൽ മത്സരിക്കുന്നതിനും മറ്റൊന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനും. അതുകൊണ്ട് തന്നെ ഒരു പത്രിക തള്ളിയാലും സ്വതന്ത്ര സ്ഥാനാർത്ഥിയായുള്ള മറ്റൊരു പത്രിക നിലനിൽക്കുന്നുണ്ട്. അൻവറിന്റെ അഭിഭാഷകർ വിഷയവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുന്നുണ്ട്. ഈ ശ്രമം വിജയിച്ചില്ലെങ്കിൽ അൻവർ സ്വതന്ത്രനായി തന്നെ നിലമ്പൂരിൽ മത്സരിക്കേണ്ടി വരും.
തൃണമൂൽ കോൺഗ്രസിനെ തിരഞ്ഞെടുപ്പ് കമ്മീഷൻ ബംഗാളിൽ ഉള്ള ഒരു സംസ്ഥാന പാർട്ടി എന്ന നിലയിലാണ് പരിഗണിക്കുന്നത്. ഒരു ദേശീയ പാർട്ടി അല്ലാത്തത് കൊണ്ട് തന്നെ നാമനിർദേശ പത്രികയിൽ ഒപ്പിടേണ്ട അംഗങ്ങളുടെ എണ്ണമടക്കം കൃത്യമായി തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അത്രയും ഒപ്പുകൾ ഈ നാമനിർദേശ പത്രികയിൽ ഇല്ല എന്ന കാരണത്താലാണ് പത്രിക തള്ളാനുള്ള തീരുമാനം വരണാധികാരി സ്വീകരിച്ചിരിക്കുന്നത്. പത്രിക തള്ളാനുള്ള ഗൗരവമായ കാര്യമാണ് അൻവറിന്റെ പത്രികയിൽ സംഭവിച്ചിരിക്കുന്നതെന്ന് വരണാധികാരി വ്യക്തമാക്കുന്നുണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്.



