അമേരിക്കൻ പ്രസിഡൻ്റ് ട്രംപിന്റെ ഭരണനയങ്ങൾക്കെതിരെയും ഏകാധിപത്യ പ്രവണതകൾക്കെതിരെയും അമേരിക്കയിലുടനീളം വൻ ജനകീയ പ്രക്ഷോഭം. ‘നോ കിംഗ്‌സ്’ (No Kings) എന്ന പേരിൽ ശനിയാഴ്ച നടന്ന പ്രതിഷേധ മാർച്ചുകളിൽ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും ദശലക്ഷക്കണക്കിന് ആളുകളാണ് അണിനിരന്നത്. പശ്ചിമേഷ്യയിൽ ഇറാനെതിരെ നടക്കുന്ന യുദ്ധം, കുടിയേറ്റക്കാർക്കെതിരായ ക്രൂരമായ നടപടികൾ, കുതിച്ചുയരുന്ന ജീവിതച്ചെലവ് എന്നിവയാണ് പ്രക്ഷോഭകാരികളെ തെരുവിലിറക്കിയത്. ശനിയാഴ്ച, 2026 മാർച്ച് 28-ന് നടന്ന ഈ പ്രതിഷേധം അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഏകദിന പ്രക്ഷോഭമായി മാറിയേക്കാമെന്ന് സംഘാടകർ അവകാശപ്പെട്ടു.

അമേരിക്കയും ഇസ്റാഈലും സംയുക്തമായി ഇറാനിൽ നടത്തുന്ന ബോംബാക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഫെബ്രുവരി 28-ന് ആരംഭിച്ച ഈ സൈനിക നടപടി കോൺഗ്രസിന്റെ അനുമതിയില്ലാതെയാണ് ട്രംപ് നടപ്പിലാക്കിയതെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. ‘നോ കിംഗ്‌സ്, നോ വാർ’ (രാജാക്കന്മാർ വേണ്ട, യുദ്ധവും വേണ്ട) എന്ന മുദ്രാവാക്യമുയർത്തി വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ മാളിൽ ആയിരങ്ങൾ അണിനിരന്നു. അമേരിക്കയുടെ സൈനിക തീരുമാനങ്ങൾ ജനാധിപത്യപരമായിരിക്കണമെന്നും ഏകാധിപത്യപരമായ പ്രവണതകൾ ഭരണഘടനയ്ക്ക് ഭീഷണിയാണെന്നും പ്രക്ഷോഭകർ ചൂണ്ടിക്കാട്ടി.

മിനസോട്ടയിലെ മിനിയാപൊളിസിൽ ഐസിഇ (ICE) ഉദ്യോഗസ്ഥരുടെ വെടിയേറ്റ് അമേരിക്കൻ പൗരന്മാരായ റെനീ ഗുഡ്, അലക്സ് പ്രെറ്റി എന്നിവർ കൊല്ലപ്പെട്ട സംഭവം പ്രക്ഷോഭത്തിന്റെ ആക്കം വർധിപ്പിച്ചു. കുടിയേറ്റക്കാരെ ലക്ഷ്യം വെച്ചുള്ള വേട്ടയാടൽ നിർത്തണമെന്നും ജനവാസ മേഖലകളിൽ ഫെഡറൽ ഏജൻസികൾ നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മിനസോട്ടയിലെ സെന്റ് പോളിൽ ഒരു ലക്ഷത്തിലധികം ആളുകൾ ഒത്തുചേർന്നു. പ്രശസ്ത ഗായകൻ ബ്രൂസ് സ്പ്രിംഗ്സ്റ്റീൻ ഈ റാലിയിൽ പങ്കെടുത്തു സംസാരിക്കുകയും തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

അമേരിക്കയിൽ കുതിച്ചുയരുന്ന ഇന്ധനവിലയും ജീവിതച്ചെലവും ട്രംപ് ഭരണകൂടത്തോടുള്ള ജനങ്ങളുടെ അമർഷം വർധിപ്പിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ നടക്കുന്ന ഈ വൻ പ്രക്ഷോഭങ്ങൾ ട്രംപ് ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ട്രംപിന്റെ ജനപ്രീതി 36 ശതമാനത്തിലേക്ക് താഴ്ന്നതായി റോയിട്ടേഴ്‌സ്-ഇപ്‌സോസ് സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നു. ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ്, ഫിലാഡൽഫിയ, ബോസ്റ്റൺ തുടങ്ങിയ നഗരങ്ങളിലും പതിനായിരങ്ങൾ പങ്കെടുത്ത കൂറ്റൻ റാലികൾ നടന്നു.