കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജ് ഡെന്റൽ വിദ്യാർഥിയായിരുന്ന നിതിൻ രാജ് കെട്ടിടത്തിന്റെ മുകളിൽനിന്നു താഴേക്ക് ചാടി മരിച്ച സംഭവത്തിൽ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള അധ്യാപകർക്കെതിരേ കേസെടുക്കാൻ നീക്കം.
നിതിൻ രാജ് കെട്ടിടത്തിൽനിന്ന് ചാടി മരിക്കുന്നതിന് മുന്‍പ് പ്രിൻസിപ്പലിന്റെ ഓഫീസിൽ വിളിച്ചുവരുത്തി സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘത്തിനു ലഭിച്ചിരുന്നു. ഈ ദൃശ്യത്തിൽ നിതിൻ പ്രിൻസിപ്പലിന്റെ മുറിയിൽനിന്ന് ഇറങ്ങി 18 മിനിറ്റിനുള്ളിലാണു കെട്ടിടത്തിന്റെ മുകളിൽനിന്നു ചാടി മരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ പ്രിന്‍സിപ്പല്‍, നിതിന്‍ രാജ്, അധ്യാപിക ലത ശശിധരന്, മറ്റൊരു അധ്യാപികയും അധ്യാപകനുമാണുള്ളത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം കേസെടുക്കുക.
പ്രൻസിപ്പലിനെ തന്റെ മകന്റെ കൊലയാളിയെന്നാണ് നിതിൻ രാജിന്റെ അച്ഛൻ വൈ.എൽ. രാജൻ ഇന്നലെ മെഡിക്കൽ കോളജിലെത്തിയപ്പോൾ വിശേഷപ്പിച്ചത്. പ്രിൻസിപ്പലിനെ കാണാനും രാജൻ കൂട്ടാക്കിയില്ല. പ്രിൻസിപ്പലിന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി നിതിൻ രാജിനെ അഞ്ചംഗസംഘം മാനസികമായി പീഡിപ്പിക്കുകയാണ് ചെയ്തതെന്നും രാജൻ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
പ്രത്യേക അന്വേഷണസംഘത്തിന് ഇതുമായി ബന്ധപ്പെട്ട് നിതിൻ രാജിന്റെ അച്ഛൻ മൊഴിയും നല്‍കിയിട്ടുണ്ട്. നിതിൻ രാജിന്റെ മരണം ലോൺ ആപ്പുമായി ബന്ധപ്പെട്ട് അധ്യാപിക സൈബർ സെല്ലിന് പരാതി നൽകാൻ തീരുമാനിച്ചതിന് പിന്നാലെയെന്ന് ഡെന്റൽ കോളജ് മാനേജ്മെന്റ് വ്യക്തമാക്കിയിരുന്നു. എന്നാൽ, പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം ഇതുവരെയും തയാറായിട്ടില്ല.
നിലവിൽ, ഡോ.എം.കെ. റാം, ഡോ.കെ.ടി. സംഗീത നന്പ്യാർ എന്നിവർക്കെതിരേ മാത്രമാണ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. നിതിൻ രാജിന്റെ പുറത്തുവന്ന ശബ്ദത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്. എന്നാൽ, ഇത് മാസങ്ങൾക്ക് മുന്‍പ് നടന്ന സംഭവമാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.



