നെടുമങ്ങാട്: കണ്ണൂർ അഞ്ചരക്കണ്ടിയിലെ സർക്കാർ മെഡിക്കൽ കോളജിൽ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിയായ നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ അതീവ ഖേദകരവും ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എംപിയുമായ കൊടിക്കുന്നിൽ സുരേഷ്.

“വേർമി ഡോഗ്’ പോലുള്ള അപമാനകരമായ വാക്കുകൾ ഉപയോഗിച്ച് വിദ്യാർഥിയെ അധിക്ഷേപിച്ചെന്ന വിവരം അതീവ ഗുരുതരവും മനുഷ്യാവകാശങ്ങളുടെ തുറന്ന ലംഘനവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജാതിവിവേചനത്തിനും അധിക്ഷേപത്തിനും എതിരായി സമൂഹം ഒറ്റക്കെട്ടായി ശക്തമായി നിലകൊള്ളേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിൽ കുറ്റക്കാരായവർ ആരായാലും വിട്ടുവീഴ്ചയില്ലാതെ കർശനമായ നിയമനടപടി സ്വീകരിക്കണം. ജാതി അധിക്ഷേപം ഉൾപ്പെടെയുള്ള എല്ലാ ആരോപണങ്ങളും എസ്‌സി/എസ്‌ടി അതിക്രമ നിരോധന നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തി സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണം. കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിതിൻ രാജിന് നീതി ലഭ്യമാക്കുന്നത് നമ്മുടെ സാമൂഹിക ഉത്തരവാദിത്വമാണ്. ഇത്തരത്തിലുള്ള അനീതികൾ ഇനി ആവർത്തിക്കാതിരിക്കാനായി സംസ്ഥാന സർക്കാർ അടിയന്തരവും ശക്തവുമായ ഇടപെടൽ നടത്തണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. നിതിൻ രാജിന്‍റെ വീട്ടിൽ എത്തിയ അദ്ദേഹം കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും, എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു.