വിവാദ വജ്ര വ്യവസായി നീരവ് മോദിയുടെ സഹോദരൻ നെഹാൽ ദീപക് മോദി യുഎസിൽ അറസ്റ്റിലായി. ഇയാളെ ഉടൻ ഇന്ത്യയിലേക്ക് നാടുകടത്തും. ഇന്ത്യൻ സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് ഈ നടപടി. ബെൽജിയൻ പൗരനാണ് നെഹാൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉൾപ്പെടെയുള്ള ഇന്ത്യൻ ഏജൻസികളുടെ ആവശ്യപ്രകാരം ഇന്റർപോൾ നെഹാലിനെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഈ നോട്ടിസിനെതിരെ നെഹാൽ നടത്തിയ നിയമപോരാട്ടം പരാജയപ്പെട്ടതിനെ തുടർന്നാണ് യുഎസിൽ വെച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന്, പ്രധാനമായും പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന്, 16,000 കോടി രൂപ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ രാജ്യംവിട്ട നീരവ് മോദിക്കെതിരായ തെളിവുകൾ നശിപ്പിക്കുന്നതിൽ നെഹാലിന് നിർണായക പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. കൂടാതെ, സാക്ഷികളെ ഭീഷണിപ്പെടുത്തുക, തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിക്കുക എന്നീ കുറ്റങ്ങളും നെഹാലിനെതിരെ ചുമത്തിയിട്ടുണ്ട്.
സഹോദരനായ നീരവ് മോദിയുടെ പിന്തുണയോടെ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം നെഹാൽ വെളുപ്പിച്ചതായും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കടലാസ് കമ്പനികൾ വഴിയാണ് ഈ പണം കൈമാറ്റം ചെയ്തതെന്നും കുറ്റപത്രത്തിൽ പറയുന്നു.
നെഹാലിനെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട കേസിൽ ജൂലൈ 17-ന് യുഎസ് കോടതിയിൽ വാദം കേൾക്കും. നെഹാലിന് ജാമ്യം തേടാമെങ്കിലും, അതിനെ ശക്തമായി എതിർക്കുമെന്ന് യുഎസ് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. 2019-ൽ യുകെയിൽ അറസ്റ്റിലായ നീരവ് മോദി നിലവിൽ ലണ്ടനിലെ ജയിലിൽ തടവിലാണ്.