മര്‍ച്ചന്റ് നേവി ഓഫീസര്‍ സൗരഭിനെ കൊലപ്പെടുത്തി വീപ്പയിലാക്കി സിമന്റ് നിറച്ച കേസിലെ പ്രകതികളായ ഭാര്യ മുസ്‌കാന്‍ റസ്തോഗിയും കാമുകന്‍ സാഹില്‍ ശുക്ലയും ജയിലില്‍ ലഹരി ലഭിക്കാത്തതുമൂലം ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. ഭക്ഷണം കഴിക്കാന്‍ തയ്യാറാകാതെ ഇരുവരും മയക്കുമരുന്നുകള്‍ ആവശ്യപ്പെടുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മീററ്റ് ജില്ലാ ജയിലില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള പ്രത്യേക ബാരക്കുകളിലാണ് ഇരുവരെയും പാര്‍പ്പിച്ചിരിക്കുന്നത്. അടുത്തടുത്തുള്ള സെല്ലുകളില്‍ പാര്‍പ്പിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടുവെങ്കിലും അധികൃതര്‍ അനുവദിച്ചില്ല. ലഹരിയ്ക്കടിമകളായ ഇരുവരുടെയും അവസ്ഥ ഭയാനകമാണെന്നാണ് പേര് വെളിപ്പെടുത്താത്ത ജയില്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇരുവരും ജീവനൊടുക്കുകയോ സ്വയം പരിക്കേല്‍പ്പിക്കുകയോ ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ അധികൃതര്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

മോര്‍ഫിന്‍ ഇന്‍ജക്ഷന്‍ വേണമെന്നാണ് മുസ്‌കാന്‍ ആവശ്യപ്പെടുന്നത്. കഞ്ചാവാണ് സാഹില്‍ ആവശ്യപ്പെടുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ആരോടും ഇടപെടാതെ സെല്ലിന്റെ ഒരു മൂലയില്‍ ഇരിക്കുകയാണ് മുസ്‌കാന്‍. സാഹിലാകട്ടെ ലഹരി ലഭിക്കാത്തിന്റെ കടുത്ത അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നുണ്ട്. മെഡിക്കല്‍ സംഘം ഇവരെ പരിശോധിച്ച് മരുന്നുകള്‍ നല്‍കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ജയിലിലെ ലഹരി വിമുക്തകേന്ദ്രത്തിലെ വിദഗ്ധരും ഇരുവരേയും പരിചരിക്കുന്നുണ്ട്.

2016-ലാണ് കൊല്ലപ്പെട്ട മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ സൗരഭ് രജ്പുത്തും മുസ്‌കാന്‍ റസ്‌തോഗിയും പ്രണയിച്ച് വിവാഹിതരായത്. ഫെബ്രുവരി 28-നായിരുന്നു ഇവരുടെ മകളുടെ ആറാം പിറന്നാള്‍. ജന്മദിനം ആഘോഷിക്കാനായി ഫെബ്രുവരി 24-ന് സൗരഭ് വീട്ടിലേക്കെത്തി. ഈ സമയം മുസ്‌കാനും സാഹിലും സൗരഭിനെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു. മാര്‍ച്ച് നാലിന് മുസ്‌കാന്‍ സൗരഭിന്റെ ഭക്ഷണത്തില്‍ ഉറക്കഗുളികകള്‍ കലര്‍ത്തി. സൗരഭ് മയങ്ങിക്കഴിഞ്ഞപ്പോള്‍ സാഹിലിനൊപ്പം ചേര്‍ന്ന് കത്തി ഉപയോഗിച്ച് സൗരഭിനെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ശരീരം കഷണങ്ങളാക്കി വെട്ടിനുറുക്കിയ ശേഷം ഒരു വീപ്പയ്ക്കുള്ളിലാക്കി സിമന്റ് ഇട്ട് അടയ്ക്കുകയും ചെയ്തു എന്നാണ് കേസ്.