കോഴിക്കോട്: ദേശീയപാത 66ൽ ആറുവരിപ്പാതയുടെ നിർമാണം നടക്കുന്ന ഭാഗങ്ങൾ തകർന്നു വീണതോടെ ‘ആൾ റൗണ്ട് കൺസ്ട്രക്ഷൻസ്’ യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് ആറ് മാസങ്ങൾക്ക് മുമ്പ് ഉയർത്തിയ സംശയമാണ് ഇപ്പോൾ ചർച്ചയാകുന്നത്. കഴിഞ്ഞ വർഷം നവംബർ 29നാണ് ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമ ഫേസ്ബുക്കിലൂടെ അബ്ദുൽ ലത്തീഫ് സംശയം ഉയർത്തിയത്.
ദേശീയപാതയുടെ ഇരുവശങ്ങളും കോൺക്രീറ്റ് കട്ടകൾ അടുക്കിവെച്ചുള്ള നിർമാണത്തെ കുറിച്ചായിരുന്നു ലത്തീഫിന്‍റെ എഫ്.ബി. പോസ്റ്റ്. ദേശീയപാതയുടെ ചിത്രങ്ങൾ പങ്കുവെച്ച ലത്തീഫ്, ‘ഒറ്റ കല്ല് വീതിയിൽ ഇത്രയും ഹൈറ്റ് നിൽക്കുമോ?’ എന്ന ചോദ്യവും അടിക്കുറിപ്പായി ചേർത്തിരുന്നു.
ഇന്നലെയാണ് നിർമാണം പൂർത്തിയാകുന്ന കോഴിക്കോട് -തൃശൂര് ദേശീയപാതയിൽ കൊളപ്പുറത്തിനും കൂരിയാട് പാലത്തിനുമിടയിലെ കൂരിയാട് മേഖലയിൽ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ന്ന് സർവിസ് റോഡിലേക്ക് വീണത്. പാത തകർന്നതോടെ കിഴക്ക് വശത്തെ സർവിസ് റോഡും റോഡിനോട് ചേർന്ന വയലും കിലോമീറ്ററുകളോളം നീളത്തിൽ വിണ്ട് തകർന്നു.
ആറ് മാസത്തോളം വെള്ളം കെട്ടിനിൽക്കുന്ന വയൽ പ്രദേശത്ത് മതിയായ അടിത്തറ കെട്ടാതെ 30 അടിയിലധികം ഉയരത്തിൽ കെട്ടിപ്പൊക്കിയ പാതയിലാണ് തകർച്ച. അപകടം നടന്ന വയലിന് ഒരു കിലോമീറ്റർ അപ്പുറത്ത് മാസങ്ങൾക്ക് മുമ്പ് പാതയുടെ വശങ്ങൾ പത്തടിയിലധികം ഉയരത്തിൽ അടർന്ന് വീണിരുന്നു.
ഈ പോസ്റ്റിനോട് കമന്‍റിലൂടെ നിരവധി പേരാണ് അന്ന് പ്രതികരിച്ചിരുന്നത്. എഞ്ചിനീയർമാർ അടക്കമുള്ളവർ ദേശീയപാതയുടെ നിർമാണരീതിയെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്.
എപ്പോഴും ജനങ്ങൾക്ക് ഉപകാരപ്രദമായിട്ടുള്ള വീഡിയോകളും ആയിട്ട് വരുന്നവരാണല്ലോ. അതുപോലെതന്നെ ഈ ഫോട്ടോയും സാധാരണക്കാരന് വളരെ ഉപകാരപ്രദവും സംശയ നിവാരണത്തിന് ഉപകരിക്കും എന്നുള്ളത് പറയാതെ വയ്യ. സാങ്കേതികമായി ഈ ഒരു നിർമ്മിതിക്ക് പറയുന്നത് Reinforced Earth Wall എന്നാണ്. ഒരു കട്ട കനത്തിലുള്ള ബ്ലോക്കുകൾ വെച്ച് മാത്രമല്ല ഭിത്തി മണ്ണ് പിടിച്ചു നിർത്തുന്നത്. ഓരോ ലേയറിലും പ്ലാസ്റ്റിക് മെഷ് കണക്കേ ഉള്ള geo grid ഇൻസ്റ്റാൾ ചെയ്യുകയും ഈ ജിയോ ഗ്രിഡ് ഇങ്ങേ ഭിത്തി മുതൽ അങ്ങേ ഭിത്തി വരെ ഒരു പായ കണക്ക് നല്ല ടൈറ്റ് ആയിട്ട് വിരിക്കുകയും അതിന് മുകളിലാണ് ലയർ ആയിട്ട് മണ്ണ് ഫിൽ ചെയ്യുന്നതും റോൾ ചെയ്തു ഉറപ്പിക്കുന്നതും.
കൂടാതെ ഇതൊരുതരം ഇൻറർലോക്ക് കട്ട ആണ്. ഈ കട്ടയുടെ അകത്തെ ഭാഗത്ത് ബേബി മെറ്റൽ ഫില്ല് ചെയ്തു മണ്ണിലൂടെ ഇറങ്ങുന്ന വെള്ളം മാത്രം പുറത്തേക്ക് പോകാൻ ആയിട്ട് ഫിൽട്ടർ മീഡിയ ഉണ്ടാക്കും. ഈ ബ്ലോക്ക് അകത്തോട്ട് ഓരോ ലേയറിലും ഏകദേശം ഒന്നര സെൻറീമീറ്റർ വീതം തള്ളിയാണ് വെക്കുന്നത്. ഈ ബ്ലോക്കും ജിയോ ഗ്രിഡ്ഡും ഉറപ്പിച്ച മണ്ണും എല്ലാം കൂടെ ഒന്നായിട്ട് നിൽക്കുകയും മണ്ണ് തള്ളി പോകാതെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യും.’ -അജീഷ് അഹമ്മദ് മുഹമ്മദ് കബീർ എന്നയാൾ ചൂണ്ടിക്കാട്ടിയത്.
‘നിങ്ങൾ കൊടുത്തിട്ടുള്ള ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്ന സ്റ്റീൽ നെറ്റ് ഓരോ ലയർ മണ്ണ് അതുപോലെ മെറ്റൽ വിരിക്കുമ്പോൾ ഏറ്റവും അടിഭാഗത്ത് വരുന്ന ലയർ ഏതാണ്ട് റോഡിൻറെ നാലിലൊന്ന് വീതിക്ക രീതിയിൽ വിരിക്കുകയും പിന്നീട് മുകളിലേക്ക് വരുംതോറും ആ വീതി കുറച്ചു കൊണ്ടുവരികയും ആണ് ചെയ്യുന്നത് അതായത് ഒരു വസ്തുവിന്റെ ഭാരം ഏറ്റവും കൂടുതൽ അനുഭവപ്പെടുക ആ വസ്തുവിന്റെ ഫൗണ്ടേഷനോട് ചേർന്ന സ്ഥലത്താണ് ആ ഭാഗങ്ങളിൽ ഫ്രിക്ഷൻ കിട്ടാൻ വേണ്ടി കോൺക്രീറ്റ് നെറ്റ് ചിത്രത്തിൽ കാണിച്ചിട്ടുള്ള ലോക്ക് ചെയ്യുന്ന രീതിയിലുള്ള കോൺക്രീറ്റ് ബ്ലോക്ക് ആധുനിക കൺസ്ട്രക്ഷൻ രംഗത്ത് ഉപയോഗിക്കാൻ കഴിയുന്നതാണ്.’ -എഞ്ചിനീയറായ ഫൈസൽ പള്ളിയാലിൽ വിവരിക്കുന്നു.
‘ഗൾഫിൽ ഓരോ മീറ്റർ വലിപ്പമുള്ള ഇന്റര്ലോക്ക് സ്ലാബുകൾ ആണ് അതിന് റബർ ബെൽറ്റ് ഇട്ടു കമ്പി U ടൈപ്പ് മണ്ണിൽ അടിച്ചു താഴ്ത്തി ഇരു സൈഡിലെയും സ്ലാബുകൾ തമ്മിൽ ബന്ധിപ്പിക്കുണ്ട് ഓരോ അടി മണ്ണ് ഇടുമ്പോളും ഇത്തരം ബെൽറ്റ് ഇടുന്നു അതുകൊണ്ടു തള്ളില്ല. ഈ വർക്ക് നേരിൽ കണ്ടിട്ടുണ്ട്.’ -നജീബ് കാളച്ചാൽ എന്നയാൾ പറയുന്നു.
‘വല്യ എഞ്ചിനിയർമാരുടെ മേൽ നോട്ടത്തിൽ പ്രോസസ് ചെയ്താണ് ഈ കട്ടകൾ രൂപ കല്പന ചെയ്തിട്ടുള്ളത് റൈലിന്റെ പഴയ ഓവുകൾ കണ്ടിട്ടില്ലേ ഇഷ്ട്ടികയും കുമ്മായവും ആണ് അതിന് ഉപയോഗിച്ച്ട്ടുള്ളത് ഇന്നും കേട് കൂടാതെ നിൽക്കുന്നു പുതിയ റൈലിന്റെ കൊങ്ങീറീട്ട് ഓവുകൾ അത്ര പോര.’-മനു മാനവ് എന്നയാൾ പറയുന്നു.
‘അപകട സാധ്യത കുറവാണ്.. Tvm ബൈപ്പാസിൽ നല്ല ഹൈറ്റിൽ ചെയ്തിട്ടുണ്ട്.. ഇന്ത്യയിലെ എല്ലാ ഹൈവേ കൺസ്ട്രഷനും ഈ രീതി ഉപയോഗിക്കുന്നുണ്ട് വർഷങ്ങളായി..NHAI നിരവധി പരീക്ഷണങ്ങൾക്ക് ശേഷം ആണ് ഇതു ഒക്കെ നടപ്പിലാക്കുന്നത്…പിന്നെ എന്തു ഒക്കെ സുരക്ഷാ നടപടികൾ സ്വീകരിച്ചാലും വരാനുള്ളത് വഴിയിൽ തങ്ങില്ല. ഇതിന്റെ താഴത്തു കൂടി യാത്ര ചെയ്യുമ്പോൾ ഒരു പേടി തന്നെ ആണ്.’ -കെ. ശ്രീരാജ് എന്നയാൾ ചൂണ്ടിക്കാട്ടുന്നു.
മലപ്പുറം തേഞ്ഞിപ്പലത്തിനടുത്ത് ദേവതിയാൽ ഹസീന മൻസിലിൽ ലത്തീഫിനെ ‘പണിയെടുത്ത് ജീവിക്കുന്ന’ ഏക യുട്യൂബർ എന്നാണ് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്. കുഴപ്പം പിടിച്ചതും പരിഹാരം കാണാനാവാത്തതുമായ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കുകയും മറ്റുള്ളവർക്ക് പഠിക്കാനായി നിർമാണ ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതുമാണ് വയറിങ് ഒഴികെ എല്ലാ ജോലിയും ചെയ്യാനറിയാവുന്ന ലത്തീഫിന്‍റെ രീതി.
വിഡിയോ ഫേസ്ബുക്കിൽ ഇട്ടാൽ ‘ബുദ്ധിമുട്ടേറിയ ജോലികൾ ചെയ്യുന്നവർക്ക് ഉപകാരമാകില്ലേ’ എന്ന ലത്തീഫിന്‍റ ചിന്തയിൽ നിന്നാണ് ‘ALL ROUND CONSTRUCTIONS’ എന്ന പേരിൽ സോഷ്യൽ മീഡിയ പേജുകൾ പിറവിയെടുത്തത്. വിഡിയോയിൽ നാം കാണുന്ന പല ഐഡിയയും സൗദിയിൽ പ്രവാസിയായിരിക്കെ ലത്തീഫ് മനഃപാഠമാക്കിയതാണ്.
പല ജോലികളും എളുപ്പത്തിൽ ചെയ്തു തീർക്കുന്ന വിദേശ പണിക്കാരുടെ ടെക്നിക്കുകളാണ് ഇയാൾ നാട്ടിലും നടപ്പാക്കുന്നത്. സരസമായ നാടൻ ശൈലിയിൽ അപ്പപ്പോൾ തോന്നുന്നത് പറയുന്ന ഈ നാട്ടിൻപുറത്തുകാരനെ ലോകമെങ്ങുമുള്ള മലയാളികൾ ഏറ്റെടുക്കുകയും ചെയ്തു.