അമേരിക്കയിലെ പ്രധാന നഗരങ്ങളിൽ വിന്യസിച്ചിരുന്ന നാഷണൽ ഗാർഡ് സൈനികരെ പിൻവലിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചു. ചിക്കാഗോ, ലോസ് ഏഞ്ചൽസ്, പോർട്ട്‌ലാൻഡ് എന്നീ നഗരങ്ങളിൽ നിന്നാണ് സൈന്യത്തെ പിൻവലിക്കുന്നത്. കോടതികളിൽ നിന്നേറ്റ തുടർച്ചയായ നിയമ തിരിച്ചടികളെ തുടർന്നാണ് ട്രംപിന്റെ ഈ പുതിയ നീക്കം.

കുറ്റകൃത്യങ്ങൾ അടിച്ചമർത്തുന്നതിനും അനധികൃത കുടിയേറ്റം തടയുന്നതിനുമായാണ് സൈന്യത്തെ വിന്യസിച്ചതെന്നാണ് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വിശദീകരണം. എന്നാൽ ഡെമോക്രാറ്റിക് ഭരണകൂടങ്ങൾ നിയന്ത്രിക്കുന്ന നഗരങ്ങളിലെ ട്രംപിന്റെ ഈ ഇടപെടൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഫെഡറൽ ഗവൺമെന്റിന്റെ ഈ നീക്കം അധികാര ദുർവിനിയോഗമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ സ്റ്റേറ്റുകൾ കോടതിയെ സമീപിച്ചിരുന്നു.

കഴിഞ്ഞ ആഴ്ച ചിക്കാഗോയിലെ സൈനിക വിന്യാസത്തെ സുപ്രീം കോടതി തടഞ്ഞത് ട്രംപ് ഭരണകൂടത്തിന് കനത്ത പ്രഹരമായി. ഇതിന് പിന്നാലെയാണ് മറ്റ് നഗരങ്ങളിൽ നിന്നും പിന്മാറാൻ തീരുമാനിച്ചത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ വിവരം പങ്കുവെച്ചത്.

നഗരങ്ങളിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ നാഷണൽ ഗാർഡിന്റെ സാന്നിധ്യം സഹായിച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടു. നിലവിൽ പിന്മാറുന്നുണ്ടെങ്കിലും ഭാവിയിൽ കുറ്റകൃത്യങ്ങൾ വർധിച്ചാൽ സൈന്യം ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രാദേശിക ഭരണകൂടങ്ങളുടെ എതിർപ്പിനെ അവഗണിച്ചാണ് ട്രംപ് നേരത്തെ സൈന്യത്തെ അയച്ചത്.

ലോസ് ഏഞ്ചൽസിൽ നടന്ന കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങൾ അടിച്ചമർത്താൻ നാലായിരത്തോളം സൈനികരെയാണ് ട്രംപ് വിന്യസിച്ചിരുന്നത്. എന്നാൽ ഇത് ഫെഡറൽ നിയമങ്ങളുടെ ലംഘനമാണെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസാം ആരോപിച്ചു. നിയമപോരാട്ടത്തിൽ വിജയിച്ചതോടെ സൈന്യത്തിന്റെ നിയന്ത്രണം സ്റ്റേറ്റ് ഭരണകൂടത്തിന് തിരികെ ലഭിച്ചു.

വാഷിംഗ്ടൺ ഡിസി, മെംഫിസ് തുടങ്ങിയ ഇടങ്ങളിൽ ഇപ്പോഴും സൈനിക സാന്നിധ്യം തുടരുന്നുണ്ട്. ചില റിപ്പബ്ലിക്കൻ ഗവർണർമാർ ട്രംപിന്റെ ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് ട്രംപ് സൈന്യത്തെ ഉപയോഗിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ കുറ്റപ്പെടുത്തുന്നു.