ധാക്ക: ഇസ്‌കോണിനെതിരെ നടപടി കടുപ്പിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍. ചിന്മയി കൃഷ്ണദാസ് അടക്കം പതിനേഴ് ഹിന്ദു നേതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ബംഗ്ലാദേശ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിന്റേതാണ് നടപടി. പതിനേഴ് ഹിന്ദു നേതാക്കളുടെ അക്കൗണ്ടുകളുടെ എല്ലാ ഇടപാടുകളും അടുത്ത 30 ദിവസത്തേയ്ക്ക് നിര്‍ത്തിവെയ്ക്കാന്‍ ബാങ്കുകള്‍ക്ക് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് നിര്‍ദേശം നല്‍കി. ചിന്മയി കൃഷ്ണദാസ് അടക്കമുള്ളവരുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകള്‍ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷിയസ്‌നെസ് (ഇസ്‌കോണ്‍) ആത്മീയ നേതാവ് ചിന്മയി കൃഷ്ണ ദാസിനെ ബംഗ്ലാദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിന്മയി കൃഷ്ണദാസിനെതിരെ രാജ്യദ്രോഹക്കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ചിന്മയി കൃഷ്ണദാസിന്റെ അറസ്റ്റിന് പിന്നാലെ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. സംഘര്‍ഷത്തിനിടെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായ സെയ്ഫുല്‍ ഇസ്‌ലാം അലീഫ് കൊല്ലപ്പെട്ടിരുന്നു. കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് കൃഷ്ണദാസ് നിലവില്‍ ചിറ്റഗോങില്‍ ജയിലിലാണ്. 

ഇക്കഴിഞ്ഞ ഒക്ടോബര്‍ 25 ന് ബംഗ്ലാദേശിലെ ലാല്‍ദിഗി മൈതാനത്തില്‍ നടന്ന റാലിയുമായി ബന്ധപ്പെട്ടാണ് ചിന്മയി കൃഷ്ണദാസ് അടക്കം പതിനെട്ട് ഹിന്ദു നേതാക്കള്‍ക്കെതിരെ കേസെടുത്തത്. ചിന്മയി അടക്കമുള്ള നേതാക്കള്‍ ദേശീയ പതാകയെ നിന്ദിച്ചു എന്ന് കാണിച്ച് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖലേദ സിയയുടെ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി കോട്‌വാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചിന്മയിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. 

ചിന്മയി കൃഷ്ണദാസിന്റെ അറസ്റ്റിനെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്നാണ് ഇന്ത്യ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയത്. ഇന്ത്യയുടെ നിലപാട് ബംഗ്ലാദേശ് തള്ളിയതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ തര്‍ക്കം വീണ്ടും രൂക്ഷമാകുകയാണ്. ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യ ഇടപെടേണ്ടതില്ലെന്നാണ് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലത്തിന്റെ നിലപാട്.