ഇസ്രയേലിന്റെ ആക്രമണങ്ങളെ തുടർന്ന് പതറാതിരുന്ന ഇറാനെ നേരിടാൻ അമേരിക്കൻ സൈന്യം ആയുധപ്പുരയിലെ ഏറ്റവും വിലപിടിപ്പുള്ളതും മാരകവുമായ ആയുധങ്ങൾ പുറത്തിറക്കിയതായി റിപ്പോർട്ട്.
നാല് എഞ്ചിനുകളുള്ള ബി-2 സ്റ്റെൽത്ത് ബോംബറുകളാണ് ഈ ദൗത്യത്തിലെ പ്രധാന പങ്കുവഹിച്ചത്. ഇറാന്റെ ഭൂഗർഭ ആണവ കേന്ദ്രമായ ഫോർഡോയ്ക്ക് മുകളിൽ 12 GBU-57A/B മാസ്സിവ് ഓർഡനൻസ് പെനട്രേറ്റർ (MOP) ബോംബുകളാണ് അമേരിക്ക വർഷിച്ചത്.
ആറ് ബി-2 സ്റ്റെൽത്ത് വിമാനങ്ങൾ ഉപയോഗിച്ചാണ് ഈ ബോംബുകൾ പ്രയോഗിച്ചത്. ഇതിനൊപ്പം മറ്റ് ആണവ കേന്ദ്രങ്ങളായ നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലേക്ക് 30 ടോമാഹോക്ക് ലാൻഡ് അറ്റാക്ക് മിസൈലുകളും യു.എസ്. അയച്ചതായാണ് വിവരം.
ആണവായുധങ്ങളോ പരമ്പരാഗത ആയുധങ്ങളോ വഹിക്കാൻ ശേഷിയുള്ള അത്യന്താധുനിക വിമാനങ്ങളാണ് ബി-2 സ്റ്റെൽത്ത് ബോംബറുകൾ. രണ്ട് പൈലറ്റുമാരാണ് ഈ വിമാനം നിയന്ത്രിക്കുന്നത്. ഏകദേശം 40,000 പൗണ്ട് (ഏകദേശം 18,143 കിലോഗ്രാം) പേലോഡ് ശേഷിയുള്ള ഈ വിമാനങ്ങൾ ആദ്യമായി പറന്നുയർന്നത് 1989-ലാണ്. 2001-ൽ അഫ്ഗാനിസ്ഥാനിലും ഈയിടെ ഹൂതികൾക്കെതിരെയും ബി-2 വിമാനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
യു.എസ്. എയർഫോഴ്സിന്റെ ആയുധപ്പുരയിൽ ആകെ 20 ബി-2 വിമാനങ്ങളാണുള്ളത്. ഇവയെല്ലാം മിസോറിയിലെ വൈറ്റ്മാൻ എയർഫോഴ്സ് ബേസിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇതിൽ നിന്ന് ആറ് വിമാനങ്ങളാണ് ഇറാനെതിരായ ദൗത്യത്തിനായി അമേരിക്ക വിന്യസിച്ചത്.
ഓരോ ബി-2 വിമാനത്തിനും ഏകദേശം 2 ബില്യൺ ഡോളറാണ് വിലമതിക്കുന്നത്. അതായത്, ഈ ദൗത്യത്തിനായി വിന്യസിച്ച ആറ് വിമാനങ്ങൾക്ക് മാത്രം ഏകദേശം 12 ബില്യൺ ഡോളറിലധികം (ഏകദേശം 10,000 കോടി രൂപയിലധികം) ചിലവ് വരും.
30,000 പൗണ്ട് അഥവാ 13,600 കിലോഗ്രാം ഭാരമുള്ളവയാണ് മാസ്സിവ് ഓർഡനൻസ് പെനട്രേറ്റർ ബോംബുകൾ. ഇതിൽ 5,300 പൗണ്ട് (ഏകദേശം 2,400 കിലോഗ്രാം) സ്ഫോടന വസ്തുക്കളാണ്. 60 മീറ്റർ വരെ താഴെയുള്ള ഭൂഗർഭ ലക്ഷ്യങ്ങളെ തകർക്കാൻ ഇവയ്ക്ക് ശേഷിയുണ്ട്. ഓരോ ബി-2 വിമാനത്തിനും രണ്ട് MOP ബോംബുകൾ വഹിക്കാൻ സാധിക്കും.
അങ്ങനെ ആറ് വിമാനങ്ങൾ ചേർന്ന് ആകെ 12 ബോംബുകളാണ് ഫോർഡോ ആണവ കേന്ദ്രത്തിൽ വർഷിച്ചത്. ഈ ബോംബുകൾ വികസിപ്പിക്കാൻ 400-500 ദശലക്ഷം ഡോളർ വരെയും ഓരോ ബോംബിന്റെയും നിർമ്മാണത്തിന് ഏകദേശം 3.5 ദശലക്ഷം ഡോളറും ചിലവ് വരും.
ഫോർഡോയ്ക്ക് പുറമെ നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങളിൽ പ്രയോഗിച്ചത് ടോമാഹോക്ക് ലാൻഡ് അറ്റാക്ക് മിസൈലുകളാണ്. ദീർഘദൂര സബ്സോണിക് ക്രൂയിസ് മിസൈലുകളായ ഇവ യു.എസ്. നേവിയാണ് വികസിപ്പിച്ചത്. കരയിൽ നിന്നും സമുദ്രത്തിൽ നിന്നും തൊടുക്കാൻ സാധിക്കുന്ന ഈ മിസൈലുകൾ ആദ്യമായി ഉപയോഗിച്ചത് 1991-ലെ ഗൾഫ് യുദ്ധത്തിലാണ്. ഓരോ ടോമാഹോക്ക് മിസൈലിനും ഏകദേശം 2 ദശലക്ഷം ഡോളറാണ് ചിലവ് വരുന്നത്.
ഈ സൈനിക നീക്കം ഇറാനുമേൽ വലിയ സമ്മർദ്ദം ചെലുത്തുമെന്നും, അവരുടെ ആണവ പദ്ധതികൾക്ക് തിരിച്ചടിയാകുമെന്നുമാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. അമേരിക്കയുടെ ഈ ശക്തമായ സൈനിക നടപടി പശ്ചിമേഷ്യയിൽ പുതിയ സംഘർഷങ്ങൾക്ക് വഴിവെക്കുമോ എന്ന് ലോകം ഉറ്റുനോക്കുകയാണ്.