സാമ്പത്തിക തട്ടിപ്പ് കേസില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് അറസ്റ്റില്‍.. 40 ലക്ഷം രൂപ തട്ടിയ കേസില്‍ എറണാകുളം ടൗണ്‍ സൗത്ത് പൊലീസാണ് ഷര്‍ഷാദിനെ ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ നാളെ പുലര്‍ച്ചെ കൊച്ചിയില്‍ എത്തിക്കും. കൊച്ചി സ്വദേശികളായ രണ്ടുപേരില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. പെന്‍ഡ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ 2023 ലാണ് പണം തട്ടിയത്.

വാര്‍ഷിക റിട്ടേണും ലാഭവും ഷെയറും നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കമ്പനി ഡയറക്ടര്‍ ആയ ഷര്‍ഷാദ് ഒന്നാം പ്രതിയും സിഇഒ ആയ തമിഴ്‌നാട് സ്വദേശി ശരവണന്‍ രണ്ടാം പ്രതിയുമാണ്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മകനും എതിരെ ഷര്‍ഷാദ് പൊളിറ്റ് ബ്യൂറോയ്ക്ക് അയച്ച പരാതി നേരത്തെ വിവാദമായിരുന്നു. യു കെ വ്യവസായി രാജേഷ് കൃഷ്ണയും സിപിഐഎം നേതാക്കളും തമ്മില്‍ അനധികൃത ഇടപാട് നടന്നെന്ന് ആരോപിച്ചായിരുന്നു പരാതി. ആരോപണത്തിന് പിന്നാലെ എം.വി ഗോവിന്ദനും തോമസ് ഐസക്കും വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.