പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള ഓപ്പറേഷൻ സിന്ദൂർ എന്ന തിരിച്ചടിക്ക് ഇരുപത് മിനിറ്റ് മുൻപ് മാത്രമാണ് ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ‘തിരിച്ചടിക്ക് തയ്യാർ’ എന്ന കുറിപ്പ് ഇന്ത്യൻ കരസേന പങ്കുവെച്ചത്. ആ പോസ്റ്റ് പ്രത്യക്ഷപ്പെട്ട നിമിഷത്തിൽ മാത്രമല്ല അതിന് ദിവസങ്ങൾക്ക് മുൻപ് പാകിസ്താനുമായുള്ള സിന്ധു നദീജലകരാർ മരവിപ്പിച്ച നടപടിയുണ്ടായപ്പോഴും പാകിസ്താന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങളോട് പ്രതികരിക്കാനുള്ള പൂർണസ്വാതന്ത്ര്യം ഇന്ത്യൻ സേനകൾക്ക് അനുവദിച്ചു നൽകിയപ്പോഴും ഇന്ത്യയുടെ പ്രത്യാക്രമണത്തിൻറെ ഒരു സൂചനയും ലഭിച്ചിരുന്നില്ല. നിരപരാധികളായ 26 ജീവനുകളുടേയും അവരുടെ കുടുംബങ്ങൾക്കും അവരുടെ ദുഃഖത്തിൽ പങ്കുചേർന്ന രാജ്യത്തെ ഓരോ പൗരനും നീതി ലഭ്യമാക്കാനുള്ള ഒരുക്കങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് ആരും കരുതിയതുമില്ല. പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാൽ ഒരു പ്രത്യാക്രമണത്തിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ട് എന്നതല്ലാതെ ഇത്രവേഗം ഭീകരർക്കെതിരെ ഒരു തിരിച്ചടി നടക്കുമെന്നുള്ള വിവരം ഒരുതരത്തിലും പുറത്തെത്തിയിരുന്നില്ല.

ഉള്ളൊഴുക്ക് ശക്തമാകുമ്പോഴും ഉപരിതലം ശാന്തമായി തോന്നിപ്പിക്കാനുള്ള ഭരണ നേതൃത്വമികവ് എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്. പാകിസ്താനെതിരെയുള്ള തിരിച്ചടിയ്ക്കുമുൻപ് ശാന്തത തുടരുന്നതെങ്ങനെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനുമുൻപും കാണിച്ചുതന്നിട്ടുണ്ട്. പുൽവാമ ഭീകരാക്രണത്തിനുശേഷം നടന്ന ബാലാക്കോട്ട് ആക്രമണവും യാതൊരു സൂചനയും നൽകാതെയാണ് വിജയകരമായി നടപ്പാക്കിയതെന്നത് ശ്രദ്ധേയം. മോദിയുടെ യുദ്ധതന്ത്ര നേതൃത്വമികവ് രണ്ടാമത്തെ തവണയും ലക്ഷ്യം കണ്ടിരിക്കുന്നു. ആക്രമണം നടത്തുമെന്ന് ഒരുവിധത്തിലുള്ള സൂചനയും നൽകാതെ കൃത്യമായി, ലക്ഷ്യം നേടുക എന്നത് ഏതൊരു രാഷ്ട്രത്തിന്റേയും പ്രതിരോധമികവ് തന്നെയാണ്. ബാലാക്കോട്ട് ആക്രമണത്തിൽനിന്ന് പാകിസ്താന് ആ പാഠം ഉൾക്കൊള്ളാനായില്ല എന്നത് ആ രാഷ്ട്രത്തിന്റെ പരാജയവും ഇന്ത്യയുടെ നേട്ടവുമാണ്. അതിന്റെ ക്രെഡിറ്റ് പൂർണമായും പ്രധാനമന്ത്രിക്കു നൽകേണ്ടിയിരിക്കുന്നു. 

ബാലാക്കോട്ട് ആക്രമണത്തിനുമുൻപ്

2019 ഫെബ്രുവരി 26 നാണ് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം ലക്ഷ്യമാക്കി ഇന്ത്യ ബാലാക്കോട്ട് വ്യോമാക്രമണം നടത്തിയത്. എന്നാൽ, ആക്രമണത്തിന് മുൻപുള്ള 48 മണിക്കൂർ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറിയത് സാധാരണ പോലെയാണ്. പതിവു ചുമതലകൾ നിർവഹിച്ച് ഭീകരർക്കെതിരെ വലിയൊരാക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് വെളിപ്പെടാത്ത വിധത്തിലായിരുന്നു പെരുമാറ്റം. ഫെബ്രുവരി 25-ന് രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത സ്വതന്ത്ര ഇന്ത്യയുടെ ധീരജവാൻമാരുടെ സ്മരണയ്ക്കായി നിർമിച്ച ന്യൂഡൽഹിയിലെ നാഷണൽ വാർ മെമ്മോറിയൽ അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിച്ചു. 

ചടങ്ങിൽ ഇന്ത്യൻ സേനാക്കരുത്തിനെ കുറിച്ച് അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും സംസാരിച്ച അദ്ദേഹം അടുത്ത പ്രഭാതത്തിൽ നടക്കാനിരിക്കുന്ന പ്രത്യാക്രമണത്തെ കുറിച്ചുള്ള യാതൊരു സൂചനയും നൽകിയിരുന്നില്ല. രാത്രി ഒൻപത് മണിയോടെ ഇന്ത്യൻ വിമാനങ്ങൾ പാകിസ്താനിലെ ഭീകരതാവളങ്ങൾ ലക്ഷ്യമാക്കി പറന്നുയരാൻ സജ്ജമായി നിൽക്കുമ്പോൾ ഡൽഹിയിലെ ഒരു മാധ്യമസ്ഥാപനം സംഘടിപ്പിച്ച ഉച്ചകോടിയിൽ അഭിസംബോധനാ പ്രസംഗം നടത്തുകയായിരുന്നു പ്രധാനമന്ത്രി. ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാടിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു. മണിക്കൂറുകൾക്കുള്ളിൽ സംഭവിക്കാനിരിക്കുന്നതിനെ കുറിച്ചുള്ള ശങ്കയോ ആശങ്കയോ അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നില്ല. ബാലാക്കോട്ട് ആക്രമണത്തിന്റെ സമയത്ത് മോദിയുടെ പെരുമാറ്റം എങ്ങനെയായിരുന്നുവെന്ന് പാകിസ്താൻ ഒരുവട്ടം ചിന്തിച്ചിരുന്നെങ്കിൽ മെയ് ഏഴിന് ഒൻപത് ഭീകരതാവളങ്ങൾക്ക് നേർക്കുണ്ടായ ഇന്ത്യൻ ആക്രമണത്തിൽ നടുങ്ങില്ലായിരുന്നു.

2025 മേയ 7-ന്റെ പ്രത്യാക്രമണത്തിന് മുൻപ് 

ബാലാക്കോട്ട് ആക്രമണത്തിന് മുൻപുള്ളതിന് സമാനമായ വിധത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ദിനചര്യകൾ. ആക്രമണത്തിന് മണിക്കൂറുകൾക്ക് മുൻപ് ഒരു മാധ്യമപരിപാടിയിൽ 2047-ൽ ലോകത്തിലെ വലിയൊരു സാമ്പത്തിക ശക്തിയായി മാറുന്നതിനെ കുറിച്ചുള്ള ഇന്ത്യയുടെ സ്വപ്നങ്ങളേയും ലക്ഷ്യങ്ങളേയും സംബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. അരമണിക്കൂറോളം നീണ്ട പ്രസംഗത്തിനിടെ ഒരിക്കൽപ്പോലും അടുത്ത മണിക്കൂറുകളിൽ ഇന്ത്യ നടത്താനിരിക്കുന്ന ആക്രമണങ്ങളുടെ ഒരു സൂചന പോലും അദ്ദേഹത്തിൽ നിന്നുണ്ടായില്ല. അതിനു മുൻപുള്ള ദിവസങ്ങളിലും പ്രത്യാക്രമണത്തിന് രാജ്യം തയ്യാറെന്നല്ലാതെ അത് നടപ്പാക്കാനുള്ള പദ്ധതി തയ്യാറാക്കുന്നതായി ഒരു വിവരവും പുറത്തുവന്നിരുന്നില്ല. പ്രധാനമന്ത്രി സാധാരണപോലെ ഔദ്യോഗികപരിപാടികളിൽ പങ്കെടുത്തു. വിഴിഞ്ഞം തുറമുഖം രാഷ്ട്രത്തിന് കൈമാറുന്ന പരിപാടിയിലും ബിഹാറിലേയും മഹാരാഷ്ട്രയിലേയും പരിപാടികളിൽ ഭാവഭേദമില്ലാതെ പ്രധാനമന്ത്രി പങ്കെടുക്കുകയുണ്ടായി. 

ആകെയുണ്ടായ ഒരു സൂചന രാജ്യവ്യാപകമായി മോക്ഡ്രിൽ നടത്താനുള്ള നിർദേശമാണ്. പക്ഷേ, ആ നിർദേശവും ഭാവിയിലെ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള നടപടി മാത്രമായാണ് സമീപിച്ചത്. ഒരുപക്ഷേ ഇന്ത്യയുടെ പ്രതിരോധ നടപടികളിൽ ഒന്നുമാത്രമായി പാകിസ്താൻ പോലും അതിനെ കണ്ടിട്ടുണ്ടാവണം. ഇന്ത്യ പ്രത്യാക്രമണത്തിന് ഇനിയും കാത്തിരിക്കാമെന്ന തെറ്റിദ്ധാരണ പാകിസ്താന് തോന്നാനുള്ള യുദ്ധതന്ത്രം ആയിരുന്നിരിക്കണം അത്. തന്റെ നീക്കങ്ങളിൽ എന്താണ് ഒളിപ്പിക്കുന്നതെന്ന് ശത്രുവിന് മനസ്സിലാകുന്നില്ലെങ്കിൽ അത് ഒരു ഒരു യഥാർഥ തന്ത്രജ്ഞന്റെ വിജയമാണ്. പാകിസ്താന്റെ പരാജയവുമതാണ്. ഇടത്തേക്കെന്ന് തോന്നിപ്പിച്ച് വലത്തേക്ക് നീങ്ങുന്ന പ്രധാനമന്ത്രി മോദി. അതാണ് പാകിസ്താനു മേൽ ഇന്ത്യയ്ക്കുള്ള മേൽക്കോയ്മയും.