തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയപ്പ്. തെക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിൻ്റെ സ്വാധീനഫലമായി ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നാണ് അറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് വിലക്കിയിട്ടുണ്ട്. ഇന്നത്തെ കാലാവസ്ഥാ പ്രവചനം വിശദമായി അറിയാം.

തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായാണ് ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. ഇന്നുവരെ വടക്കു പടിഞ്ഞാറ് ദിശയിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യൂനമർദ്ദം അതിനുശേഷമുള്ള 48 മണിക്കൂറിൽ വടക്കു ദിശയിൽ സഞ്ചരിക്കാനാണ് സാധ്യത. സംസ്ഥാനക്ക് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് (08 – 04 – 2025) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാവുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അർഥമാക്കുന്നത്. ഇന്ന് രാവിലെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

08 – 04 – 2025: തെക്കൻ ബംഗാൾ ഉൾക്കടലിൻ്റെ മധ്യ – വടക്കൻ ഭാഗങ്ങൾ അതിനോടു ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ മധ്യ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 – 45 കിലോമീറ്റർ വരെയും ചില സമയത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

10 – 04 – 2025 & 11 – 04 – 2025: കന്യാകുമാരി പ്രദേശം, തെക്കൻ തമിഴ് നാട് തീരം അതിനോട് ചേർന്നിട്ടുള്ള ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 – 45 കിലോമീറ്റർ വരെയോ ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയോ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടില്ല.