മലയാള സിനിമയിൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. 2025 ജനുവരിയിൽ മാത്രം 28 ചിത്രങ്ങൾ പുറത്തിറങ്ങിയെങ്കിലും, അതിൽ വിജയിച്ചത് ആസിഫ് അലി നായകനായ ‘രേഖാചിത്രം’ മാത്രമാണ്. മറ്റ് സിനിമകൾക്ക് കനത്ത നഷ്ടം സംഭവിച്ചു.
30 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ടൊവിനോ തോമസിന്റെ ‘ഐഡന്റിറ്റി’ എന്ന ചിത്രത്തിന് കേരളത്തിൽ നിന്ന് ലഭിച്ചത് വെറും 3.5 കോടി രൂപ മാത്രമാണ്. 18 കോടി ചെലവിട്ട ‘പ്രാവിൻകൂട് ഷാപ്പ്’ എന്ന ചിത്രത്തിന് ലഭിച്ചത് 4 കോടി രൂപയും, 2.5 കോടി ബജറ്റിൽ ഒരുക്കിയ ‘ഒരുമ്പെട്ടവൻ’ എന്ന ചിത്രത്തിന് ലഭിച്ചത് 3 ലക്ഷം രൂപയും മാത്രമാണ്. മമ്മൂട്ടി നായകനായ ‘ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്‌സ്’ എന്ന ചിത്രത്തിന്റെ ബജറ്റ് 19 കോടി രൂപയായിരുന്നു. കേരളത്തിൽ നിന്ന് ഈ സിനിമയ്ക്ക് 4.25 കോടി രൂപ മാത്രമാണ് നേടാനായത്. ‘എന്ന് സ്വന്തം പുണ്യാളൻ’ എന്ന ചിത്രത്തിന്റെ ബജറ്റ് 8.7 കോടി രൂപയായിരുന്നു. ഈ സിനിമയ്ക്ക് ലഭിച്ചത് 1.20 കോടി രൂപ മാത്രമാണ്. 8.9 കോടി ബജറ്റിലിറങ്ങിയ ‘പൊൻമാന്റെ’ കളക്ഷൻ രണ്ടര കോടിയാണ്.
ജനുവരി മാസം അവസാനിച്ചപ്പോൾ തന്നെ മലയാള സിനിമയിൽ വലിയ പ്രതിസന്ധിയാണെന്ന് നിർമ്മാതാക്കളുടെ സംഘടനകൾ വ്യക്തമാക്കി. 2024 ൽ 1000 കോടിയോളം നഷ്ടം സംഭവിച്ച മലയാള സിനിമയ്ക്ക് 2025 ജനുവരിയിൽ മാത്രം 110 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് കണക്ക്.
നിർമ്മാതാക്കളുടെ സംഘടനയ്ക്ക് പുറമേ, ഫെഫ്ക, വിതരണക്കാരുടെ സംഘടന, തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് എന്നിവരാണ് സിനിമയിലെ പ്രശ്നങ്ങൾ ഉന്നയിച്ചത്. പ്രശ്നങ്ങൾക്ക് പരിഹാരം ആയില്ലെങ്കിൽ സംസ്ഥാനത്ത് ജൂൺ 1 മുതൽ സിനിമ സമരം എന്നതാണ് സംഘടനകളുടെ തീരുമാനം. ജിഎസ്‌ടി കൂടാതെ വിനോദനികുതി സംസ്ഥാന സർക്കാർ പിൻവലിക്കണം എന്നാണ് ആവശ്യം. താരങ്ങളുടെയടക്കം വലിയ പ്രതിഫലം കുറയ്ക്കണമെന്നുമാണ് സംഘടനകളുടെ പ്രധാന ആവശ്യം.
സിനിമാനിർമ്മാണ ചെലവിന്റെ 60 ശതമാനവും താരങ്ങൾക്കുൾപ്പെടെ പ്രതിഫലം നൽകാനാണ് ചെലവിടുന്നത്. ഒരു രീതിയിലും ഒരു നിർമാതാവിന് സിനിമ എടുക്കാൻ സാധിക്കുന്നില്ല. താരങ്ങളുടെ പ്രതിഫലം മലയാള സിനിമക്ക് താങ്ങാവുന്നതിലും അപ്പുറമാണ് എന്നാണ് നിർമ്മാതാക്കളുടെ സംഘടന പറയുന്നത്. ഒപ്പം 30 ശതമാനത്തോളമാണ് ഇപ്പോൾ നികുതി. ഇത്രയും നികുതി നൽകി ഏത് വ്യവസായത്തിനാണ് പിടിച്ച് നില്‍ക്കാന്‍ സാധിക്കുക എന്നാണ് സിനിമ സംഘടനകൾ ചോദിക്കുന്നത്.
മലയാള സിനിമകൾ ഒടിടിയിൽ വിറ്റുപോകുന്നില്ലെന്നതും പ്രതിസന്ധിയാണ്. ഒടിടിക്കാർ പടം എടുക്കുന്നില്ല, പടം നന്നായി തീയറ്ററിൽ ഓടിയാല്‍ ഒടിടിക്കാർ ഒരു തുകയിട്ട് പടം എടുക്കും. എന്നാൽ ആ തുക പോലും കിട്ടാന്‍ ആറ് മുതൽ പത്ത് മാസം വരെ എടുക്കും എന്നും സംഘടനകൾ പറയുന്നു. എന്തായാലും ശ്രദ്ധേയമായ 2024 ന് ശേഷം 2025 തുടക്കത്തിൽ തന്നെ മലയാള സിനിമയിലെ സാമ്പത്തിക പ്രശ്നങ്ങളാണ് സമരത്തിലേക്കും മറ്റും നീങ്ങുന്നത്.



