കാനഡയിലെ ടൊറന്റോയിലെ മാള്‍ട്ടണ്‍ ഗുരുദ്വാരയില്‍ ഖാലിസ്ഥാനി അനുകൂലികള്‍ ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ പരേഡ് നടത്തി. കനേഡിയന്‍ പത്രപ്രവര്‍ത്തകന്‍ ഡാനിയേല്‍ ബോര്‍ഡ്മാന്‍ ഞായറാഴ്ച എക്‌സില്‍ പങ്കിട്ട വീഡിയോയില്‍, ഖാലിസ്ഥാന്‍ അനുഭാവികള്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ എന്നിവരെ പ്രതീകാത്മകമായി ജയിലിടച്ച ടാബ്ലോ അടക്കം പ്രകോപനപരമായ ദൃശ്യങ്ങളും മുദ്രാവാക്യങ്ങളുമായി പരേഡ് നടത്തുന്നത് കാണാം. 

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പരേഡില്‍ പങ്കെടുത്ത ഖാലിസ്ഥാന്‍ അനുഭാവികള്‍ കാനഡയില്‍ താമസിക്കുന്ന 8,00,000 ഹിന്ദുക്കളെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ആവശ്യപ്പെട്ടു.

‘നമ്മുടെ തെരുവുകളിലൂടെ അതിക്രമിച്ചു കയറുന്ന ജിഹാദികള്‍, അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ഏതൊരു ജൂതന്മാരെയും ഭീഷണിപ്പെടുത്തി, സാമൂഹിക ഘടനയ്ക്ക് കാര്യമായ നാശം വരുത്തി. എന്നാല്‍, വിദേശ ഫണ്ടിന്റെ പിന്തുണയോടെ സമൂഹത്തില്‍ വെറുപ്പ് സൃഷ്ടിക്കുന്നതില്‍ ഖാലിസ്ഥാനികള്‍ അവരെ കടത്തിവെട്ടിയിരിക്കുന്നു. ല്‍ നിന്ന് സമൂഹത്തിന് ലഭിക്കുന്ന ഏറ്റവും വെറുപ്പുളവാക്കുന്ന ഭീഷണിക്കെതിരെ ഖാലിസ്ഥാനികള്‍ അവര്‍ക്ക് നല്ല തിരിച്ചടി നല്‍കുന്നു. മാര്‍ക്ക് കാര്‍ണിയുടെ കാനഡ ജസ്റ്റിന്‍ ട്രൂഡോയുടെ കാനഡയെക്കാള്‍ വ്യത്യസ്തമായിരിക്കുമോ?’ എക്സില്‍ പങ്കിട്ട ഒരു പോസ്റ്റില്‍ ബോര്‍ഡ്മാന്‍ എഴുതി.  

കാനഡയുടെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയും ദേശീയ തിരഞ്ഞെടുപ്പില്‍ വിജയം നേടിയതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ടൊറന്റോയില്‍ ഹിന്ദു വിരുദ്ധ പരേഡ് നടക്കുന്നത്. രാജിവെച്ച ഖാലിസ്ഥാന്‍ അനുകൂലിയായ ജസ്റ്റിന്‍ ട്രൂഡോയില്‍ നിന്നാണ് കാര്‍ണി അധികാരമേറ്റത്.

‘കൂട്ടമായി പുറത്താക്കാനുള്ള ആഹ്വാനങ്ങള്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത പ്രവൃത്തികളിലേക്ക് നയിക്കുമെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഈ അപകടകരമായ വാചാടോപത്തെ എല്ലാ നേതാക്കളും അപലപിക്കണം’ എന്ന് കനേഡിയന്‍ ഹിന്ദു ചേംബര്‍ ഓഫ് കൊമേഴ്സ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. കാനഡയില്‍ ഏകദേശം 1.8 ദശലക്ഷം ഇന്ത്യന്‍ വംശജരുണ്ട്. അവരില്‍ ഏകദേശം 800,000 പേര്‍ ഹിന്ദുക്കളാണ്.

ഈ വിഷയം ഉടന്‍ പരിഹരിക്കണമെന്ന് ഇന്തോ-കനേഡിയന്‍ ദേശീയ സഖ്യം കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയോട് ആവശ്യപ്പെട്ടു. ടൊറന്റോയില്‍ നടന്ന പരേഡില്‍ ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വത്തിനെതിരെയും കാനഡയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെയും അസ്വീകാര്യമായ ചിത്രങ്ങളും ഭീഷണി കലര്‍ന്ന ഭാഷയും ഉപയോഗിച്ചതിനെക്കുറിച്ചുള്ള ആശങ്കകള്‍ ന്യൂഡെല്‍ഹിയിലെ കനേഡിയന്‍ ഹൈക്കമ്മീഷനെ ഇന്ത്യ ശക്തമായ ഭാഷയില്‍ അറിയിച്ചു.