കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്താല്‍ രണ്ട് ഉപതിരഞ്ഞെടുപ്പുകളാണ് സംസ്ഥാനത്ത് നടക്കുക. ഈ സാധ്യതകള്‍ തന്നെയാണ് കെ സി വേണുഗോപാലിന് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിന് പ്രധാന തടസമാകുന്നത്.

നിലവില്‍ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് കെ സി വേണുഗോപാല്‍. മുഖ്യമന്ത്രിയായാല്‍ എം പി സ്ഥാനം രാജി വെക്കേണ്ടി വരും. അങ്ങനെ വന്നാല്‍ ആലപ്പുഴയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. സി പി എമ്മും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്ന ലോക്സഭാ സീറ്റാണിത്. ശോഭാ സുരേന്ദ്രന്‍ മത്സരിച്ച 2024 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 11 ശതമാനം വോട്ട് വര്‍ധനവ് നേടിയിരുന്നു.

നേരത്തെ നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ആലപ്പുഴയില്‍ പരാജയം രുചിച്ചിരുന്നു. അതിനാല്‍, ആലപ്പുഴ ലോക്സഭാ സീറ്റ് കോണ്‍ഗ്രസിന് ഉറപ്പായ സീറ്റായി കണക്കാക്കാനാവില്ല. നിലവിലെ സാഹചര്യത്തില്‍ കെ സി വേണുഗോപാലിനെതിരെ പാര്‍ട്ടി അണികള്‍ക്കിടയിലും ഘടകകക്ഷികള്‍ക്കിടയിലും വലിയ അതൃപ്തി രൂപപ്പെട്ടിരിക്കുകയാണ്. അങ്ങനെ വന്നാല്‍ ആലപ്പുഴ ലോക്‌സഭാ മണ്ഡലം കോണ്‍ഗ്രസിന് നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകും.

നിലവില്‍ ഒരു എം പി മാത്രമുള്ള എല്‍ ഡി എഫിന് അങ്ങനെ വന്നാല്‍ ഒരു എം പിയെ കൂടി ലഭിക്കാനാണ് കൂടുതല്‍ സാധ്യത. 2019 ല്‍ എല്‍ ഡി എഫിന് കേരളത്തില്‍ നിന്ന് ലഭിച്ച ഏക ലോക്‌സഭാ സീറ്റ് ആലപ്പുഴയിലേതായിരുന്നു. അതേസമയം 2024 ലെ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ബിജെപി നടത്തിയ വലിയ കുതിപ്പ് കണക്കിലെടുക്കുമ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ ബി ജെ പി വിജയിക്കാന്‍ സാധ്യതയുണ്ട് എന്നാണ് ആലപ്പുഴയില്‍ നിന്നുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ജയപ്രകാശ് ഡെക്കാണ്‍ ഹെറാള്‍ഡിനോട് പറഞ്ഞത്.

ചില കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളും ഈ അപകടസാധ്യതയെക്കുറിച്ച്‌ എ ഐ സി സി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍ എന്നിവരെ അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം. തെക്കന്‍ കേരളത്തിലെ മൂന്ന് നിയമസഭാ സീറ്റുകളിലെയും തിരുവനന്തപുരം കോര്‍പ്പറേഷനിലെയും വിജയം ബിജെപിക്ക് കേരളത്തില്‍ വളരാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഇതിനകം തന്നെ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം 2024 ല്‍ വേണുഗോപാല്‍ കാരണം ഒഴിവുവന്ന രാജ്യസഭാ സീറ്റ് ബിജെപിക്ക് ലഭിച്ചതിനാല്‍ കോണ്‍ഗ്രസ് ഇതിനകം തന്നെ വളരെയധികം വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഏതെങ്കിലും ശക്തികേന്ദ്രങ്ങളില്‍ നിന്ന് ഒരു നിയമസഭാ ഉപതിരഞ്ഞെടുപ്പ് നേടുന്നത് വേണുഗോപാലിന് ബുദ്ധിമുട്ടുള്ള കാര്യമല്ലെങ്കിലും, കോണ്‍ഗ്രസിലെ ഉള്‍പ്പോരുകള്‍ അദ്ദേഹത്തിന്റെ വിജയ മാര്‍ജിനിനെ ബാധിച്ചേക്കാം.

ഈ തിരഞ്ഞെടുപ്പില്‍ എം പിമാര്‍ മത്സരിക്കേണ്ടതില്ല എന്നാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ചില സിറ്റിംഗ് എംപിമാരുടെ അപേക്ഷ കോണ്‍ഗ്രസ് നിരസിച്ചിരുന്നു. അതിനാല്‍ വേണുഗോപാലിന് ഒരു ഇളവ് നല്‍കുന്നത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ച എംപിമാര്‍ക്കിടയില്‍ നീരസത്തിന് കാരണമാകും.

അതിലും പ്രധാനം കെ സി വേണുഗോപാലിന് നിയമസഭയിലേക്ക് മത്സരിക്കാന്‍ നിലവിലെ ഒരു കോണ്‍ഗ്രസ് എം എല്‍ എ രാജി വെക്കേണ്ടി വരും. ഈ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മാത്രമെ കെ സിക്ക് മുഖ്യമന്ത്രിയായി തുടരാനാകൂ. നിലവിലെ സാഹചര്യത്തില്‍ കെ സി വേണുഗോപാലിനെതിരെ ശക്തമായ വികാരം ഉണ്ട്. ജയിക്കാനായില്ലെങ്കില്‍ കെ സിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ഹൈക്കമാന്റ് തീരുമാനം ചോദ്യം ചെയ്യപ്പെടും.